നിയമ നിർമ്മാണം തടസപ്പെടുത്താനാവില്ല
മുഖ്യമന്ത്രിക്കും ഒഴിഞ്ഞു നിൽക്കാനാകില്ല
ന്യൂഡൽഹി: ബില്ലുകളിൽ അടയിരുന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എതിരാളിയെ പോലെ പെരുമാറുന്നെന്ന സർക്കാരിന്റെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് അംഗീകരിച്ച സുപ്രീംകോടതി ഗവർണറെ കണക്കറ്റ് വിമർശിച്ചു. പ്രശ്നപരിഹാരത്തിന് സമവായമുണ്ടാകണമെന്നും നിർദ്ദേശിച്ചു. ഏഴു ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയിൽ കോടതി ഇടപെട്ടില്ല.
ബില്ലുകളിൽ രണ്ടു വർഷത്തിലധികം ഗവർണർ എന്ത് ചെയ്യുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് ചോദിച്ചു. തീരുമാനം വൈകിപ്പിക്കുന്നതിന് കാരണം വ്യക്തമാക്കിയിട്ടില്ല. ഗവർണറുടെ അധികാരം ഉപയോഗിച്ച് നിയമസഭയുടെ നിയമനിർമ്മാണ പ്രക്രിയ തടസപ്പെടുത്താനാവില്ലെന്നും പഞ്ചാബ് ഗവർണർക്കെതിരെയുള്ള കേസിലെ വിധി ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. ഗവർണർ പദവിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തവും ഓർമ്മിപ്പിച്ചു.
സർക്കാരിന്റെ ഹർജിയിൽ കോടതി നോട്ടീസയച്ച ശേഷമാണ് ഗവർണർ ഒരു ബില്ലിൽ ഒപ്പിടുകയും ഏഴ് ബില്ലുകൾ രാഷ്‌ട്രപതിക്ക് വിടുകയും ചെയ്‌തതെന്ന് കേരളത്തിന് വേണ്ടി സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഒരു പണബില്ല് ഉൾപ്പെടെ മറ്റ് എട്ട് ബില്ലുകൾ ഗവർണർ ഇപ്പോഴും പിടിച്ചു വച്ചിരിക്കുകയാണ്. ഇത് സംസ്ഥാന ഭരണത്തെ ബാധിക്കുന്നു.
രാഷ്‌ട്രപതിക്ക് വിട്ട ഏഴ് ബില്ലുകളിൽ മൂന്നെണ്ണം ഓർഡിനൻസായി ഗവർണർ പാസാക്കിയതാണ്. ഓർഡിനൻസിനെ എതിർക്കാത്ത ഗവർണർ അവ ബില്ലായപ്പോൾ എന്തുകൊണ്ട് രാഷ്‌ട്രപതിക്ക് വിട്ടെന്നും വേണുഗോപാൽ ചോദിച്ചു. പണബില്ലിൽ തീരുമാനമുണ്ടാകുമെന്നും, അടയിരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി.
എട്ട് ബില്ലുകളിൽ തീരുമാനമെടുത്ത സാഹചര്യത്തിൽ സർക്കാരിന്റെ ഹർജി തള്ളണമെന്ന രാജ്ഭവന്റെ ആവശ്യം തള്ളി.
സമവായമില്ലെങ്കിൽ
മാർഗരേഖ
ബാക്കി ബില്ലുകളിൽ സമവായത്തിന് ഗവർണർ മുഖ്യമന്ത്രിയുമായും ബിൽ അവതരിപ്പിച്ച മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തണമെന്ന വികാരം ചീഫ് ജസ്റ്റിസ് പ്രകടിപ്പിച്ചു. എതിരാളികളായി നിൽക്കുന്നവരിൽ നിന്ന് രാഷ്ട്രീയ വിവേകം പ്രതീക്ഷിക്കുന്നു
മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു നിൽക്കാനാകില്ല. സർക്കാരിന്റെ തലവൻ എന്ന നിലയിൽ ബില്ലുകളെ കുറിച്ച് ഒന്നുമറിയില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയും?
പരിഹാരമായില്ലെങ്കിൽ, ഏതൊക്കെ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാം എന്നതിലടക്കം ഗവർണറുടെ അധികാരം സംബന്ധിച്ച് മാർഗനിർദ്ദേശമിറക്കും. മാർഗരേഖ ആവശ്യപ്പെട്ട് സർക്കാരിന് ഹർജിയിൽ ഭേദഗതി വരുത്താം
മുന്നിലുള്ള സാദ്ധ്യതകൾ
സർക്കാർ
1.ശേഷിക്കുന്ന ബില്ലുകളിൽ ഗവർണറുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തി സമവായത്തിലെത്തുക
2.രാഷ്ട്രപതിക്ക് അയച്ചതിനെ കോടതിയിൽ ചോദ്യം ചെയ്യണോയെന്നതിൽ നിയമോപദേശം തേടുക
3.ഏഴ് ബില്ലുകളിലും രാഷ്ട്രപതിയുടെ തീരുമാനത്തിനായി കാത്തിരിക്കുക
ഗവർണർ
1.മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി പരിഹാരം കാണുക
2.രാഷ്ട്രപതിക്ക് അയച്ചതിൽ നിയമപരമായി ഇനി ഇടപെടാൻ കഴിയില്ലെന്ന്
സർക്കാരിനെ അറിയിക്കുക
3.പരിഗണനയിലുള്ള പണബില്ലിൽ ഉടൻ ഒപ്പിടുക, സർക്കാരുമായി
നിയമപോരാട്ടം തുടരുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |