മുംബയ് : മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകസ്ഥാനത്ത് രാഹുൽ ദ്രാവിഡിന്റെ കരാർ നീട്ടിനൽകി ബി.സി.സി.ഐ. ഏകദിന ലോകകപ്പോടെ ദ്രാവിഡുമായുള്ള രണ്ടുവർഷത്തെ കരാർ അവസാനിച്ചിരുന്നു. കുടുംബത്തോടൊപ്പം കഴിയാൻ തനിക്ക് കൂടുതൽ സമയം വേണമെന്നതിനാൽ കരാൽ പുതുക്കി നൽകേണ്ടതില്ലെന്ന് ദ്രാവിഡ് ബി.സി.സി.ഐയോട് അഭ്യർത്ഥിച്ചിരുന്നു. ഇതനുസരിച്ച് ബി.സി.സി.ഐ ഭാരവാഹികൾ പുതിയ കോച്ചിനായി ശ്രമം തുടങ്ങിയെങ്കിലും പറ്റിയ പകരക്കാരനെ കിട്ടാത്തതിനാൽ ദ്രാവിഡിനോട് തന്നെ തുടരണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. ദ്രാവിഡിനൊപ്പം സഹപരിശീലകരായി ഉണ്ടായിരുന്ന ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്,ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി.ദിലീപ് എന്നിവർക്കും കരാർ നീട്ടിനൽകിയിട്ടുണ്ട്.
പുതിയ കരാർ എന്നുവരെയാണെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ലെങ്കിലും 2024 ട്വന്റി-20 ലോകകപ്പ് വരെ ദ്രാവിഡും സംഘവും ടീമിനൊപ്പം ഉണ്ടാകും എന്നാണ് സൂചന. അടുത്തമാസം പത്തിന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തോടെയാണ് രാഹുലിന്റെ രണ്ടാം ഘട്ടം തുടങ്ങുക. മൂന്ന് വീതം ഏകദിനവും ട്വന്റി-20യും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങിയതാണ് പര്യടനം. ജനുവരിയിൽ അഫ്ഗാൻ ടീം മൂന്ന് ട്വന്റി-20കൾക്കായി ഇന്ത്യയിലെത്തുന്നുണ്ട്. റനുവരിയിൽ ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പരയ്ക്കും തുടക്കമാകും. അടുത്തവർഷം ജൂണിലാണ് വെസ്റ്റ്ഇൻഡീസിലും യുഎസിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പ്.
നെഹ്റ വഴങ്ങിയില്ല,
വീണ്ടും ദ്രാവിഡ്
ദ്രാവിഡിന് പകരം മുൻ ഇന്ത്യൻ താരവും ഇപ്പോൾ ലക്നൗ സൂപ്പർ ജയന്റ്സിന്റെ കോച്ചുമായ ആശിഷ് നെഹ്റയെ ഇന്ത്യൻ ടീമിന്റെ ചുമതല ഏൽപ്പിക്കാനാണ് ബി.സി.സി.ഐ ഭാരവാഹികൾ ആഗ്രഹിച്ചത്. എന്നാൽ നെഹ്റ ഇതിന് താത്പര്യം കാട്ടിയില്ല എന്നാണ് വിവരം. ദ്രാവിഡിന്റെ അഭാവത്തിൽ ട്വന്റി-20 ഫോർമാറ്റിൽ മുഖ്യപരിശീലകന്റെ റോളിലുള്ള വി.വി.എസ് ലക്ഷ്മണിനെ പുതിയ മുഖ്യകോച്ചാക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും ബി.സി.സി.ഐ യോഗത്തിൽ അക്കാര്യത്തിൽ അഭിപ്രായ സമന്വയം ഉണ്ടാകാതിരുന്നതോടെയാണ് നെഹ്റയിലേക്ക് അന്വേഷണം നീണ്ടത്.
ദ്രാവിഡിന്റെ കണക്കുപുസ്തകം
2021 നവംബറിലാണ് രവി ശാസ്ത്രിക്ക് പകരം രണ്ട് വർഷത്തെ കരാറിൽ ദ്രാവിഡ് ഇന്ത്യൻ ചീഫ് കോച്ചായത്.
അന്നത്തെ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗാലിയുടെ സ്നേഹപൂർണമായ നിർബന്ധം കാരണമാണ് ദ്രാവിഡ്
ഉത്തരവാദിത്വം ഏറ്റെടുത്തത്.
ദ്രാവിഡ് കോച്ചും രോഹിത് ക്യാപ്ടനുമായുള്ള കൂട്ടുകെട്ടിൽ ഇന്ത്യ ടെസ്റ്റിലും ഏകദിനത്തിലും ടീം റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി.
വിരാട് കൊഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തിയത് ദ്രാവിഡിന്റെ പിന്തുണയോടെ.ശുഭ്മാണ ഗിൽ അടക്കമുള്ളവർക്ക് അവസരം നൽകി മുന്നോട്ടുകൊണ്ടുവന്നു.
ദ്രാവിഡിന് കീഴിൽ ന്യൂസിലാൻഡിനും ശ്രീലങ്കയ്ക്കും എതിരായ ഹോം ടെസ്റ്റ് പരമ്പരകളിലും വെസ്റ്റ് ഇൻഡീസിനും ബംഗ്ളാദേശിനുമെതിരായ എവേ പരമ്പരകളിലും വിജയം നേടി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ എവേ പരമ്പരയിൽ 1-0ത്തിന് ലീഡ് ചെയ്തിട്ടും തോൽക്കേണ്ടിവന്നു.
ആസ്ട്രേലിയ,ശ്രീലങ്ക,സൗത്താഫ്രിക്ക,ന്യൂസിലാൻഡ് എന്നിവർക്കെതിരെ ട്വന്റി-20 പരമ്പരകളിലും വിജയം കണ്ടു. 2022 ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലിൽ പുറത്തായി.
എന്നാൽ ഈ വർഷമാദ്യം ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര സ്വന്തമാക്കി. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയയോട് ഫൈനലിൽ തോറ്റു. ഇംഗ്ളണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും തോറ്റു.
ഏഷ്യാകപ്പ് നേടിയ ഇന്ത്യ ലോകകപ്പിൽ ഫൈനലിൽ തോറ്റതോടെയാണ് ഇനി സ്ഥാനം വേണ്ടെന്ന് ദ്രാവിഡ് തീരുമാനിച്ചത്.
ക്രിക്കറ്റിൽ സജീവമായി തുടരാൻ എന്നെ അനുവദിക്കുന്നതിനായി എന്റെ കുടുംബം നൽകുന്ന പിന്തുണയ്ക്കും അവരുടെ ത്യാഗത്തിനും നന്ദി പറയുന്നു
- രാഹുൽ ദ്രാവിഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |