കീവ് : യുക്രെയിൻ രഹസ്യാന്വേഷണ ഏജൻസിയായ മെയിൻ ഡയറക്ടറേറ്റ് ഒഫ് ഇന്റലിജൻസിന്റെ തലവൻ ലെഫ്റ്റനന്റ് ജനറൽ കൈറിലോ ബുഡനോവിന്റെ ഭാര്യ മരിയാന ബുഡനോവയ്ക്ക് വിഷബാധയേറ്റെന്ന് റിപ്പോർട്ട്. മറ്റ് ചില സൈനിക ഏജൻസി ജീവനക്കാർക്കും നേരിയ വിഷബാധയേറ്റെന്ന് സൂചനയുണ്ട്. 30കാരിയായ മരിയാനയുടെ ഭക്ഷണത്തിൽ ആർസെനിക്, മെർക്കുറി എന്നിവയുടെ അംശം ചേർത്തിരുന്നെന്നാണ് വിവരം. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള മരിയാനയുടെ നില തൃപ്തികരമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശമാരംഭിച്ച ശേഷം യുക്രെയിന് വേണ്ടി നിർണായകമായ നിരവധി ദൗത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചയാളാണ് 37കാരനായ ബുഡനോവ്. ക്രൈമിയയിലെ കെർച് കടൽപ്പാലത്തിലെ ആക്രമണം മുതൽ റഷ്യൻ അനുകൂല ഉന്നത ഉദ്യോഗസ്ഥരുടെ വധത്തിന് പിന്നിൽ വരെ ബുഡനോവിന്റെ പങ്കാളിത്തമുണ്ട്. ബുഡനോവിനെതിരെ റഷ്യ മൂന്ന് അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തിലേറെ വധശ്രമങ്ങളെ അദ്ദേഹം അതിജീവിച്ചു. അതേ സമയം, മരിയാനയ്ക്ക് വിഷബാധയേറ്റത് എപ്പോഴാണെന്ന് വ്യക്തമല്ല. ആക്രമണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ യുക്രെയിൻ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നിൽ റഷ്യയാകാമെന്ന് കരുതുന്നു. സൈക്കോളജി ബിരുദധാരിയായ മരിയാന രാഷ്ട്രീയത്തിൽ സജീവമാണ്. കീവ് മേയറിന്റെ ഉപദേഷ്ടാക്കളിൽ ഒരാളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |