ക്വാലാലംപ്പൂർ: കുട്ടിയാനയെ ഇടിച്ച കാർ ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം. മലേഷ്യയിൽ പെനാംഗിനും തെരൻഗാനുവിനും ഇടയിലുള്ള ഹൈവേയിൽ പ്രാദേശിക സമയം ഞായറാഴ്ച രാത്രി 7.30നായിരുന്നു സംഭവം. ഹൈവേയിൽ നിന്ന കുട്ടിയാനയെ ഒരു വെള്ള പെറോഡുവ ആക്സിയ കാർ ഇടിച്ചുവീഴ്ത്തി. 48കാരനാണ് കാറോടിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും 23കാരനായ മകനും ഒപ്പമുണ്ടായിരുന്നു. ഇതോടെ അഞ്ച് ആനകളടങ്ങുന്ന സംഘം കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആനകളുടെ ചവിട്ടേറ്റ് കാറിന്റെ ചില്ലുകൾ തകർന്നു. വശങ്ങളിലും ഡോറുകളിലും ഗുരുതര കേടുപാടുണ്ടായി. സംഭവം നടക്കുമ്പോൾ യാത്രികർ കാറിനുള്ളിലുണ്ടായിരുന്നെങ്കിലും ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടത് അത്ഭുതമായി. ഇതിനിടെ, നിലത്തുവീണ കുട്ടിയാന എഴുന്നേറ്റ് നിന്നതോടെ കാട്ടാന സംഘം സ്ഥലംവിട്ടു. മലേഷ്യയിൽ ഹൈവേ വികസനത്തിന്റെ ഭാഗമായി വൻതോതിൽ വനനശീകരണം നടക്കുന്നുണ്ട്. ഇതിന്റെ ഫലമായി ഭക്ഷണം തേടി ആനയടക്കമുള്ള വന്യജീവികൾ റോഡുകളിലേക്കിറങ്ങുന്നതും ഇവയെ വാഹനങ്ങൾ ഇടിക്കുന്നതും പതിവാണ്. 2017ൽ ഒരു കാറിടിച്ച് കുട്ടിയാന ചരിഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |