SignIn
Kerala Kaumudi Online
Saturday, 27 July 2024 8.38 AM IST

മാലി യാത്രയായി, കണ്ണീരോടെ മനില

pic

മനില: ലോകത്ത് ഏറ്റവും കൂടുതൽ ദുഃഖം അനുഭവിക്കുന്ന ആനയെന്ന് അറിയപ്പെട്ടിരുന്ന ഫിലിപ്പീൻസിലെ മനില മൃഗശാലയിലെ മാലി എന്ന ആന ചരിഞ്ഞു. നാല് ദശാബ്ദം നീണ്ട ജീവിത കാലയളവിലുടനീളം കൂട്ടിനുള്ളിൽ തനിച്ചായിരുന്നു മാലിയുടെ ജീവിതം. രാജ്യത്തെ ഏക ആനയായിരുന്ന മാലിയുടെ ഏകാന്ത ജീവിതം മൃഗ സംരക്ഷണ പ്രവർത്തകർ നിരവധി തവണ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇംഗ്ലീഷ് ഗായകൻ പോൾ മക്കാർട്‌നി അടക്കമുള്ള പ്രമുഖർ മാലിയുടെ ഏകാന്ത ജീവിതം അവസാനിപ്പിക്കണമെന്ന് കാട്ടി രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ചയായിരുന്നു മാലിയുടെ അന്ത്യം. മനില മേയർ ഹണി ലകൂന ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്. മനില മൃഗശാലയിലെ ഏറ്റവും വലിയ ആകർഷണ കേന്ദ്രമായിരുന്നു ഏഷ്യൻ ആനയായ മാലി. കഴിഞ്ഞ വെള്ളിയാഴ്ച മാലി തന്റെ തുമ്പിക്കൈ നിരന്തരം ഭിത്തിയിൽ ഉരസുന്നത് മൃഗഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മാലി വേദന അനുഭവിച്ചിരുന്നു എന്നതിന്റെ അടയാളമായിരുന്നു അത്. ചൊവ്വാഴ്ച പുലർച്ചെ നിലത്ത് ശ്വാസം ലഭിക്കാതെ കിടന്ന മാലിയെ രക്ഷിക്കാൻ ഡോക്ടർമാർ കഴിയുന്നത്ര ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. മാലിയുടെ ചില അവയവങ്ങളിൽ ക്യാൻസർ ബാധിച്ചിരുന്നെന്നും ഹൃദയ ധമനിയിൽ ബ്ലോക്കുണ്ടായിരുന്നെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

വിശ്വ മാലി എന്നാണ് മാലിയുടെ മുഴുവൻ പേര്. 1977ൽ 3 വയസുള്ള മാലിയെ ശ്രീലങ്കൻ സർക്കാർ അന്നത്തെ ഫിലിപ്പീൻസ് പ്രഥമ വനിത ഇമെൽഡ മാർക്കോസിന് സമ്മാനമായി നൽകിയതാണ്. അന്ന് മനില മൃഗശാലയിൽ ശിവ എന്നൊരു ആന കൂടിയുണ്ടായിരുന്നു. 1977ൽ ഇവിടെയെത്തിയ ശിവ 1990ൽ ചരിഞ്ഞു. അന്ന് മുതൽ മാലിയുടെ ജീവിതം കൂട്ടിനുള്ളിൽ തനിച്ചാണ്.

കൊവിഡ് സമയത്ത് കുട്ടികൾക്ക് വേണ്ടിയുള്ള വാക്സിനേഷൻ സെന്ററായി മൃഗശാല പ്രവർത്തിച്ചിരുന്നു. മാലിയാണ് അപ്പോൾ കുട്ടികളെ രസിപ്പിച്ചിരുന്നത്. അതേ സമയം, മൃഗശാലയിൽ മാലിക്ക് ശരിയായ പരിചരണം ലഭിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റുകൾ ആരോപിച്ചിരുന്നു. കാട്ടിലെ ജീവിതം ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്തതിനാൽ മാലിക്ക് മൃഗശാലയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വാദം. മറ്റൊരു ആനയെ നൽകാൻ ശ്രീലങ്കൻ സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് മനില മേയർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.