മിസോറാം, മധ്യപ്രദേശ്, തെലങ്കാന ഇഞ്ചോടിഞ്ച്
ന്യൂഡൽഹി:രാജസ്ഥാനിൽ ബി.ജെ.പി ഭരണത്തിൽ തിരിച്ചെത്തുമെന്നും ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ. തെലങ്കാനയിൽ കോൺഗ്രസ് ബി.ആർ.എസിനെ മറിച്ചിടുമെന്ന് സൂചന. മധ്യപ്രദേശിൽ ബി.ജെ.പി-കോൺഗ്രസ്, മിസോറാമിൽ എം.എൽ.എഫ് -ഇസഡ്.പി.എം ഇഞ്ചോടിഞ്ച് പോരാട്ടം.
രാജസ്ഥാനിൽ നാലാമതും മുഖ്യമന്ത്രിയാകാനുള്ള കോൺഗ്രസിന്റെ അശോക് ഗെഹ്‌ലോട്ടിന്റെ സ്വപ്‌നങ്ങൾ ബി.ജെ.പി തകർക്കുമെന്നാണ് പ്രവചനം. കടുത്ത പോരാട്ടം വ്യക്തമാക്കുന്ന ഏഴിൽ ആറ് എക്‌സിറ്റ് പോളുകളും ബി.ജെ.പിക്ക് അനുകൂലം. ഇന്ത്യാ ടുഡെ ഒഴികെ എല്ലാ സർവേകളിലും ബി.ജെ.പിക്ക് 100സീറ്റിന് മുകളിൽ സാദ്ധ്യത. മൂന്നെണ്ണത്തിൽ കോൺഗ്രസ് 100 കടക്കുമെന്ന് പ്രവചനം. 199 സീറ്റിൽ കേവല ഭൂരിപക്ഷത്തിന് 101 സീറ്റ് വേണം.
ഛത്തീസ്ഗഡിൽ 90 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷമായ 46 സീറ്റ് നേടി കോൺഗ്രസ് തുടരുമെന്നാണ് ഭൂരിപക്ഷം ഫലങ്ങളും. 2018ൽ കോൺഗ്രസ് 68 സീറ്റു നേടിയാണ് ഭരണം പിടിച്ചത്.
മധ്യപ്രദേശിൽ ശിവ്‌രാജ് സിംഗ് ചൗഹാന്റെ ബി.ജെ.പി സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം കോൺഗ്രസിനെ തുണച്ചില്ലെന്നും ഫലങ്ങളിൽ കാണുന്നു. 230 അംഗ സഭയിൽ കേവലഭൂരിപക്ഷമായ 116 സീറ്റ് നേടാൻ ഇരു പാർട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
തെലങ്കാനയിൽ ഹാട്രിക് ഭരണത്തിന് ശ്രമിക്കുന്ന ബി.ആർ.എസ്, കോൺഗ്രസിന്റെ ആവേശത്തിരയിൽ തകരുമെന്നാണ് സൂചന. മിക്ക സർവേകളും 119 അംഗ നിയമസഭയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷമായ 60ൽ കൂടുതൽ നേടുമെന്ന് പ്രവചിക്കുന്നു.
ഭരണകക്ഷിയായ എം.എൽ.എഫും മുഖ്യപ്രതിപക്ഷമായ ഇസഡ്.പി.എമ്മും തമ്മിൽ കനത്ത പോരാട്ടം നടന്ന മിസോറാമിൽ ആരും കേവല ഭൂരിപക്ഷമായ 21 സീറ്റു നേടാതെ (ആകെ 40 സീറ്റ്) തൂക്ക് മന്ത്രിസഭയ്‌ക്ക് സാദ്ധ്യതയെന്നാണ് പ്രവചനം. കോൺഗ്രസും ബി.ജെ.പിയും പിന്നാക്കമെന്നും പ്രവചനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |