വാഷിംഗ്ടൺ : ശീതയുദ്ധകാലഘട്ടത്തിൽ യു.എസിന്റെ വിദേശനയ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച വിഖ്യാത നയതന്ത്രജ്ഞൻ ഹെൻറി കിസിഞ്ചർ ( 100 ) അന്തരിച്ചു. കണക്ടികട്ടിലെ വസതിയിലായിരുന്നു അന്ത്യം.
പ്രസിഡന്റ്മാരായിരുന്ന റിച്ചാർഡ് നിക്സൺ, ജെറാൾഡ് ഫോർഡ് എന്നിവർക്ക് കീഴിൽ 1973 മുതൽ 1977 വരെ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൂടിയായിരുന്ന ( 1969 - 1975 ) അദ്ദേഹം അമേരിക്ക കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരിൽ ഒരാളാണ്.
റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്ന നിക്സണിന്റെ കീഴിൽ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ചരിത്രത്തെ മാറ്റിമറിച്ച ആഗോള സംഭവങ്ങളിൽ പങ്കാളിയായി. ചൈനയിലേക്കുള്ള നയതന്ത്ര വാതിൽ തുറക്കൽ, യു.എസ് - സോവിയറ്റ് ആയുധ നിയന്ത്രണ ചർച്ചകൾ, ഇസ്രയേലും അറബ് രാജ്യങ്ങളുമായുള്ള ബന്ധം വിപുലമാക്കൽ, വടക്കൻ വിയറ്റ്നാമുമായുള്ള പാരീസ് സമാധാന ഉടമ്പടി തുടങ്ങിയവ ഇതിൽപ്പെടുന്നു. 70കളുടെ തുടക്കത്തിൽ സ്വീകരിച്ച ഇന്ത്യാ വിരുദ്ധനിലപാടുകൾക്ക് അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
വിവിധ സർക്കാർ കമ്മിഷനുകളിലും ബോർഡുകളിലും ഉന്നത പദവി വഹിച്ച അദ്ദേഹം നൂറാം വയസിലും നയതന്ത്ര വിഷയങ്ങളിൽ സജീവമായി ഇടപെട്ടു. പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം (1977), മെഡൽ ഒഫ് ലിബർട്ടി (1986) തുടങ്ങിയ ബഹുമതികൾ ലഭിച്ചു. 1973ൽ സമാധാന നോബൽ ലഭിച്ചു. ആൻ ഫ്ലെയ്‌ഷർ ആണ് ആദ്യ ഭാര്യ ( 1949 -1964 ). ഈ ബന്ധത്തിൽ എലിസബത്ത്, ഡേവിഡ് എന്നീ മക്കളുണ്ട്. 1974ൽ നാൻസി മാഗിനസിനെ വിവാഹം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |