ലോക കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദുബായിലെത്തി.
യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് പങ്കെടുക്കുന്നത്. പാരീസ് ഉടമ്പടിക്ക് കീഴിലുള്ള പുരോഗതി അവലോകനം ചെയ്യാനും കാലാവസ്ഥാ പ്രവർത്തനത്തെക്കുറിച്ചുള്ള ഭാവി മുന്നേറ്റത്തിനുള്ള പാതയൊരുക്കാനും സി.ഒ.പി -28 അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മേഖലകളിലെ വികസ്വര രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് ധനസഹായവും സാങ്കേതികവിദ്യ കൈമാറ്റവും ലഭിക്കേണ്ടതുണ്ട്.
കാലാവസ്ഥാ പ്രവർത്തനത്തിന് ഇന്ത്യ എപ്പോഴും ഊന്നൽ നൽകിയിട്ടുണ്ട്. ജി 20 അദ്ധ്യക്ഷ കാലയളവിൽ, കാലാവസ്ഥയ്ക്ക് മുൻഗണന നൽകി. ന്യൂഡൽഹി പ്രഖ്യാപനത്തിൽ കാലാവസ്ഥാ പ്രവർത്തനത്തെയും സുസ്ഥിരവികസനത്തെയും കുറിച്ചുള്ള നടപടികൾ ഉൾപ്പെടുത്തി. സി.ഒ.പി -28 ഈ വിഷയങ്ങളിൽ സമവായമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
കാലാവസ്ഥാ പ്രവർത്തനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ചർച്ചകളുണ്ടായി. പുനരുപയോഗ ഊർജ്ജം, ഊർജ്ജ കാര്യക്ഷമത, സംരക്ഷണം, വനവത്കരണം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങൾ ഭൂമിയോടുള്ള ജനങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ്.
ദുബായിൽ ചില നേതാക്കളെ കാണാനും ആഗോള കാലാവസ്ഥാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കാനും കഴിയുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |