പത്തനംതിട്ട: ശബരിമലയിൽ മുറിയെടുക്കുന്നതിന് സെക്യൂരിറ്റി ഡെപ്പോസിറ്റായി ഓൺലൈനിൽ അടച്ച പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരികെ നൽകിയിട്ടില്ലെന്ന് ഭക്തർ. പയ്യന്നൂരിൽ നിന്ന് എല്ലാ വർഷവും ശബരിമല ദർശനം നടത്താനെത്തുന്ന സംഘമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ച് കിട്ടാത്തതിൽ പരാതി നൽകിയിരിക്കുന്നത്.
വർഷങ്ങളായി മുറികൾ ബുക്ക് ചെയ്തുപോകുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തർ മുൻകൂറായി നൽകിയ പണമാണ് ദേവസ്വം ബോർഡ് തിരികെ നൽകാത്തത്. ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് ലക്ഷങ്ങളാണ് ഡെപ്പോസിറ്റ് തുകയിനത്തിൽ ദേവസ്വം ബോർഡ് തിരികെ നൽകാനുളളത്. 2016ൽ ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച ശേഷം സന്നിധാനത്ത് മുൻകൂറായി മുറി ബുക്ക് ചെയ്ത ശേഷമാണ് ഭക്തർ മടങ്ങുന്നത്. മുറിയുടെ വാടക എത്രയാണോ അത്ര തന്നെ മുൻകൂറായി പണം അടയ്ക്കണം.
അതേസമയം, സഹ്യാദ്രി പിൽഗ്രിം സെന്ററിൽ ഈ വർഷവും 650 രൂപയ്ക്ക് ഓൺലൈൻ ബുക്കിംഗ് നടത്തിയിരുന്നു. 650 രൂപ മുറിക്ക് വാടകയായി നൽകി. 650 രൂപ തന്നെയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായിട്ടും നൽകിയത്. ശബരിമല ദർശനം കഴിഞ്ഞിറങ്ങി പത്ത് ദിവസം കഴിഞ്ഞു. സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് പയ്യന്നൂരിലെ ഭക്തർ നൽകിയ പരാതിയിൽ പറയുന്നത്.
ഇതിനെക്കുറിച്ചുളള നിരവധി പരാതികൾ മുഖ്യമന്ത്രിയുടെ പോർട്ടലിലും ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരടക്കം പരാതി ഉയർത്തുന്നുണ്ട്. 2022 ഒക്ടോബർ വരെ എത്ര ഭക്തർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനിയും തിരിച്ച് കൊടുക്കാനുണ്ട് എന്ന കണക്ക് ഇതുവരെ വ്യക്തമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉടൻ പണം തിരിച്ചുകൊടുക്കാനുള്ള സംവിധാനമുണ്ടാക്കുമെന്നാണ് ദേവസ്വം ബോർഡ് അധികൃതരുടെ പ്രതികരണം.
ആകെ 100 മുറികളാണ് ഓൺലൈൻ വഴി അയ്യപ്പഭക്തർക്ക് ബുക്ക് ചെയ്യാനാവുന്നത്. മൂന്ന് സമയ പരിധികളായിട്ടാണ് ശബരിമലയിൽ ഭക്തർക്കായി ദേവസ്വം ബോർഡ് മുറികൾ അനുവദിക്കുന്നത്. 12,16,24 മണിക്കൂറുകളായിട്ടാണ് മുറികൾ നൽകുന്നത്. ഭക്തർ ഒരുപാടെത്തുന്ന സമയങ്ങളിൽ 24 മണിക്കൂർ പരിധിയിൽ മുറികൾ അനുവദിക്കാറില്ല. ശബരി ഗസ്റ്റ് ഹൗസ് ഒഴികെയുളള മുറികളിൽ ആവശ്യത്തിനുളള സൗകര്യങ്ങൾ ഇല്ലെന്നും പരാതികൾ ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |