ന്യൂഡൽഹി: തെലങ്കാനയിലെ വോട്ടെടുപ്പും പൂർത്തിയായതോടെ അഞ്ച് സംസ്ഥാനങ്ങളിലെയും എക്സിറ്റ് പോൾ ഫലങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡിൽ, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവന്നത്. ബിജെപിയും കോൺഗ്രസ് രണ്ട് സംസ്ഥാനങ്ങളിൽ വീതം അധികാരത്തിൽ എത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.
തിരഞ്ഞെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ ബിജെപിയുടെ ആസ്ഥാനത്ത് ഇന്ന് ഉന്നതല യോഗം ചേരും. യോഗത്തിൽ എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ച് ചർച്ചയായേക്കും. എക്സിറ്റ് പോൾ ഫലങ്ങൾ ചില രാഷ്ട്രീയ പാർട്ടികളിൽ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. രാജസ്ഥാനിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്ന പ്രവചനം പുറത്തുവരുമ്പോഴും ചില ബിജെപി നേതാക്കൾ തങ്ങളുടെ പ്രതികരണം നൽകാൻ തയ്യാറാകുന്നില്ല. എന്നാൽ ചില നേതാക്കൾ എക്സിറ്റ് പോളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മികച്ച ലീഡ് നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നും തെലങ്കാനയിൽ കോൺഗ്രസ് ബിആർഎസിനെ മറിച്ചിടുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. എക്സിറ്റ് പോൾ പുറത്തുവന്നതോടെ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെ പ്രതികരണങ്ങൾ പരിശോധിക്കാം. ഡിസംബർ മൂന്നിനാണ് അഞ്ച് സംസ്ഥാനങ്ങളിലെയും ഫലങ്ങൾ പുറത്തുവരിക.
മദ്ധ്യപ്രദേശിൽ ബിജെപി എക്സിറ്റ് പോൾ ഫലങ്ങളെ ആശ്രയിക്കുന്നില്ലെന്ന് മുതിർന്ന നേതാവ് ഉമാഭാരതി പറഞ്ഞു. 'എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത് ഒരു പാർട്ടിക്ക് 112 മുതൽ 130 വരെ സീറ്റുകൾ ലഭിക്കുമെന്നാണ്. ഇപ്പോൾ, ഒരു പാർട്ടിക്ക് 112 സീറ്റുകൾ ലഭിക്കുകയും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്താൽ, അവർ ശരിയാണെന്ന് തെളിയിച്ചതായി എക്സിറ്റ് പോൾ നടത്തിയവർ പറയും. എന്നാൽ ആ പാർട്ടിക്ക് 120 സീറ്റുകൾ ലഭിക്കുകയും വിജയിക്കുകയും ചെയ്താൽ, അവരുടെ പ്രവചനം ശരിയായിരുന്നുവെന്ന് എക്സിറ്റ് പോളുകൾ അവകാശപ്പെടും'- ഉമാഭാരതി പറഞ്ഞു.
മദ്ധ്യപ്രദേശിൽ എക്സിറ്റ് പോൾ ഫലങ്ങൾ വളരെ വ്യത്യസ്തമാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് പറഞ്ഞു. 'നമുക്ക് അതിനെ കുറിച്ച് ഒന്നും പറയാൻ സാധിക്കില്ല. മദ്ധ്യപ്രദേശിൽ 130ൽ കൂടുതൽ സീറ്റ് കോൺഗ്രസ് നേടുമെന്നുള്ള ഉറപ്പ് എനിക്ക് പറയാൻ സാധിക്കും. കാരണം ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ജനങ്ങൾക്ക് മടുത്തു'- ദിഗ്‌വിജയ സിംഗ് പറഞ്ഞു.
ഛത്തീസ്ഗഡിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസിന് വലിയ പ്രതീക്ഷയാണുള്ളത്. നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ഛത്തീസ്ഗഡ് കോൺഗ്രസ് പ്രസിഡന്റ് ദീപക് ബാജി പറഞ്ഞു. 'മറ്റ് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. മദ്ധ്യപ്രദേശിലും തെലങ്കാനയിലും കോൺഗ്രസിന് അനുകൂല സാഹചര്യമാണുള്ളത്. തെലങ്കാനയിൽ മാത്രം 80 ശതമാനത്തിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കും. നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിൽ എത്തും'- ദീപക് ബാജി വ്യക്തമാക്കി.
തെലങ്കാനയിലെ എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ജനങ്ങളുടെ വിജയത്തെയാണെന്ന് കോൺഗ്രസ് പ്രസിഡന്റ് രേവന്ത് റെഡ്ഡി ചൂണ്ടിക്കാണിക്കുന്നത്. 'ഈ തിരഞ്ഞെടുപ്പ് ബിആർഎസും കോൺഗ്രസും തമ്മിലായിരുന്നില്ല. നാല് കോടി ജനങ്ങൾ ബിആർഎസിനെതിരെയാണ്. ഇത് തെലങ്കാനയിലെ ജനങ്ങളുടെ വിജയമാണ്. ആറ് ഉറപ്പുകളുടെ അംഗീകാരം ഞങ്ങൾ നേടുകയും ആദ്യ മന്ത്രിസഭയിൽ തന്നെ അത് നിയമമാക്കുകയും ചെയ്യും, ഇത്തവണ കോൺഗ്രസ് വൻ വിജയം നേടുമെന്നത് എക്സിറ്റ് പോളിലും പ്രതിഫലിക്കുന്നു. 80ൽ കൂടുതൽ സീറ്റുകൾ കോൺഗ്രസ് നേടും. കോൺഗ്രസ് പ്രവർത്തക സമിതി, സെലക്ഷൻ കമ്മിറ്റി എന്നിവർ ചേർന്ന് മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കും'- രേവന്ത് റെഡ്ഡി പറഞ്ഞു.
എക്സിറ്റ് പോൾ വിരൽചൂണ്ടുന്നത്
രാജസ്ഥാനിൽ ബിജെപി ഭരണത്തിൽ തിരിച്ചെത്തുമെന്നും ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസ് ബിആർഎസിനെ മറിച്ചിടുമെന്ന് സൂചന. മധ്യപ്രദേശിൽ ബിജെപി-കോൺഗ്രസ്, മിസോറാമിൽ എം.എൽ.എഫ് ഇസഡ്.പി.എം ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും എക്സിറ്റ് പോളിൽ പ്രവചിക്കുന്നു.
രാജസ്ഥാനിൽ നാലാമതും മുഖ്യമന്ത്രിയാകാനുള്ള കോൺഗ്രസിന്റെ അശോക് ഗെഹ്‌ലോട്ടിന്റെ സ്വപ്നങ്ങൾ ബിജെപി തകർക്കുമെന്നാണ് പ്രവചനം. കടുത്ത പോരാട്ടം വ്യക്തമാക്കുന്ന ഏഴിൽ ആറ് എക്സിറ്റ് പോളുകളും ബിജെപിക്ക് അനുകൂലം. ഇന്ത്യാ ടുഡെ ഒഴികെ എല്ലാ സർവേകളിലും ബിജെപിക്ക് 100 സീറ്റിന് മുകളിൽ സാദ്ധ്യത. മൂന്നെണ്ണത്തിൽ കോൺഗ്രസ് 100 കടക്കുമെന്ന് പ്രവചനം. 199 സീറ്റിൽ കേവല ഭൂരിപക്ഷത്തിന് 101 സീറ്റ് വേണം.
ഛത്തീസ്ഗഡിൽ 90 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷമായ 46 സീറ്റ് നേടി കോൺഗ്രസ് തുടരുമെന്നാണ് ഭൂരിപക്ഷം ഫലങ്ങളും. 2018ൽ കോൺഗ്രസ് 68 സീറ്റു നേടിയാണ് ഭരണം പിടിച്ചത്. മധ്യപ്രദേശിൽ ശിവ്രാജ് സിംഗ് ചൗഹാന്റെ ബിജെപി സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം കോൺഗ്രസിനെ തുണച്ചില്ലെന്നും ഫലങ്ങളിൽ കാണുന്നു. 230 അംഗ സഭയിൽ കേവലഭൂരിപക്ഷമായ 116 സീറ്റ് നേടാൻ ഇരു പാർട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
തെലങ്കാനയിൽ ഹാട്രിക് ഭരണത്തിന് ശ്രമിക്കുന്ന ബിആർഎസ്, കോൺഗ്രസിന്റെ ആവേശത്തിരയിൽ തകരുമെന്നാണ് സൂചന. മിക്ക സർവേകളും 119 അംഗ നിയമസഭയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷമായ 60ൽ കൂടുതൽ നേടുമെന്ന് പ്രവചിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |