മോസ്‌കോ: റഷ്യൻ സ്ത്രീകൾ എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. വലിയ കുടുംബം ഉണ്ടാക്കുക എന്നതാകണം ലക്ഷ്യമെന്നും മോസ്‌കോയിൽ വേൾഡ് പീപ്പിൾസ് കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട് പുടിൻ സംസാരിച്ചു. റഷ്യയിലെ ജനസംഖ്യ വർദ്ധിപ്പിക്കുക എന്നതാണ് വരും വർഷങ്ങളിൽ തങ്ങളുടെ ലക്ഷ്യമെന്നും പുടിൻ വ്യക്തമാക്കി.
'നമ്മുടെ പല മുത്തശ്ശിമാർക്കും എട്ടോ അതിലധികമോ കുട്ടികളുണ്ടായിരുന്നു. ഈ കാര്യം നിങ്ങൾ മറന്നുപോകരുത്. ഈ മഹത്തായ പാരമ്പര്യം നമുക്ക് തിരികെ കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്യാം. വലിയ കുടുംബം എന്നത് റഷ്യയിലെ എല്ലാവരുടെയും ജീവിതരീതിയായി മാറണം. കുടുംബം എന്നത് സമൂഹത്തിന്റെ അടിസ്ഥാനം മാത്രമല്ല, അത് ആത്മീയ പ്രതിഭാസവും ധാർമ്മികതയുടെ ഉറവിടവുമാണ്.'- പുടിൻ വ്യക്തമാക്കി.
റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയോർക്കീസ് കിറിൽ ആണ് സമ്മേളനം സംഘടിപ്പിച്ചത്. റഷ്യയിലെ നിരവധി പരമ്പരാഗത സംഘടനാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. 1990 മുതൽ റഷ്യയുടെ ജനന നിരക്ക് കുറവാണ്. യുക്രെയിന്‍ യുദ്ധം തുടങ്ങിയ ശേഷം മൂന്ന് ലക്ഷത്തിലധികം റഷ്യക്കാര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുദ്ധത്തിലുണ്ടായ മരണം പുടിന്‍ യോഗത്തില്‍ പരാമര്‍ശിച്ചിട്ടില്ല.
അതേസമയം പുടിന്‍റെ ആഹ്വാനത്തിന് പിന്നിൽ യുക്രെയിന്‍ യുദ്ധവുമായി ബന്ധമുണ്ടെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധത്തിന് പിന്നാലെ ഒമ്പത് ലക്ഷത്തോളം ആളുകള്‍ റഷ്യ വിട്ടതായും റിപ്പോർട്ടുണ്ട്. യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം മൂലം കടുത്ത തൊഴിലാളി ക്ഷാമവും സാമ്പത്തിക മാന്ദ്യവും റഷ്യയെ ബാധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |