ഹൈദരാബാദ്: ആർക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ തെലങ്കാനയിൽ രാഷ്ട്രീയ പാർട്ടികൾ ഇന്നലെ യോഗം ചേർന്നു.
ഭാവിപരിപാടികൾ ആസൂത്രം ചെയ്തു. നാളെയാണ് വോട്ടെണ്ണൽ.
ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ഭരണ കക്ഷിയായ ബി.ആർഎസ് എ.ഐ.എം.ഐ.എമ്മിന്റെ പിന്തുണ ഉറപ്പാക്കിയേക്കും. 9 സീറ്റിൽ മാത്രമാണ് എ.ഐ.എം.ഐ.എം മത്സരിച്ചതെങ്കിലും കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും ഒവൈസിയുടെ പാർട്ടി നേടും. ഭൂരിപക്ഷത്തിന് അത്രയും എണ്ണം സീറ്റുകളുടെ കുറവാണുള്ളതെങ്കിൽ കിംഗ് മേക്കറാകുക അസദുദ്ദീൻ ഒവൈസിയായിരിക്കും. ഹൈദരാബാദ് നഗരസഭയിൽ ബി.ആർഎസ് ഭരണം മുന്നോട്ടു പോകുന്നത് എ.ഐ.എം.ഐ.എമ്മിന്റെ പിന്തുണയോടെയാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഒരു ഘട്ടത്തിലും ഇവർ ആരോപണ പ്രത്യാരോപണങ്ങൾ നടത്തിയതുമില്ല.
ശക്തമായ മുന്നേറ്റം നടത്തുമെന്ന് ഉറപ്പാക്കി കോൺഗ്രസ് ഒറ്റയ്ക്കു ഭരിക്കുമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസിനുള്ളത്. തിരഞ്ഞെടുപ്പ് ഫലം വന്നാലുടൻ എം.എൽ.എ മാരെ ഹൈദരാബാദ് വിട്ട് മറ്റേതെങ്കിലും സ്ഥലത്തെ റിസോർട്ടിലേക്കു മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടി ആസൂത്രണം ചെയ്തു കഴിഞ്ഞു. ബി.ആർ.എസ്, തെലുങ്ക്ദേശം പാർട്ടികളിൽ നിന്ന് വന്നവരുൾപ്പെടെ കോൺഗ്രസ് സ്ഥാനാർത്ഥികളായിട്ടുണ്ട്. അതുകൊണ്ടു തന്നെ മറുകണ്ടം ചാടൽ പാർട്ടി ഭയക്കുന്നു.
എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമെങ്കിലും ഒറ്റയ്ക്ക് തെലങ്കാന നേടുമെന്ന അവകാശവാദം ബി.ജെ.പിക്ക് ഇപ്പോഴില്ല. എന്നാൽ, ആർക്കും വ്യക്തമായ ഭൂരിപക്ഷം സീറ്റ് നേടാതെവരികയും പത്തിൽ കൂടുതൽ സീറ്റ് നേടുകയും ചെയ്താൽ ബി.ജെ.പി നാളിതുവരെ സ്വീകരിച്ചതിൽ നിന്നും വ്യത്യസ്ഥമായ സമീപനം സ്വീകരിക്കും. പൊതുവേ അധികാരമുള്ളിടത്തേക്ക് ചായുന്ന നിലപാടാണ് തെലങ്കാനയിലെ പല രാഷ്ട്രീയ നേതാക്കൾക്കും ഉള്ളത്.
കോൺഗ്രസ് ജയിച്ചാൽ രേവന്ത് മുഖ്യമന്ത്രി
കോൺഗ്രസിന് അധികാരം ലഭിച്ചാൽ പി.സി.സി പ്രസിഡന്റ് രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും. കോൺഗ്രസിന്റെ പ്രചാരണം നയിച്ചത് രേവന്ത് ആയിരുന്നു. പ്രതിപക്ഷ നേതാവ് മല്ലു ഭട്ടി വിക്രമാർഗയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ച എൻ. ഉത്തംകുമാർ റെഡ്ഡിയുമെല്ലാം പ്രചാരണം സ്വന്തം മണ്ഡലങ്ങളിലേക്കു ചുരുക്കിയപ്പോൾ സംസ്ഥാനമാകെ നിറഞ്ഞത് രേവന്ത് റെഡ്ഡിയായിരുന്നു. മുഖ്യമന്ത്രി കെ.ചന്ദ്രേശഖർ റാവു മത്സരിച്ച കാമറെഡ്ഡിയിലും കോടങ്കലിലുമാണ് രേവന്ത് മത്സരിച്ചത്.
മന്ത്രിസഭായോഗം വിളിച്ച് കെ.സി.ആർ
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ അടുത്തദിവസം മുഖ്യമന്ത്രി ചന്ദ്രശേഖരറാവു മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. ഫലം അനുകൂലമെങ്കിൽ അടുത്ത മന്ത്രിസഭാ രൂപീകരണം ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |