ശിവഗിരി: വളർന്നുവരുന്ന തലമുറയ്ക്ക് ഗുരുദേവദർശന പഠനം അനിവാര്യമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. 91-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സാഹിത്യമത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു സ്വാമി. വിദ്യാഭ്യാസ രംഗത്ത് ഇതര സംസ്ഥാനങ്ങളെക്കാൾ മുന്നിൽ നിൽക്കുന്ന കേരളത്തിൽപ്പോലും വ്യക്തിഗതമായും കുടുംബപരമായും സമൂഹികമായും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇത്തരം സങ്കീർണ്ണതകൾക്ക് പ്രത്യൗഷധമായി നമുക്ക് ആശ്രയിക്കാവുന്നത് ഗുരുദേവ ദർശനം മാത്രമാണ്. വിദ്യാർത്ഥികൾ പഠന രംഗത്തെന്നപോലെ സാഹിത്യരംഗത്തും ഏറെ മുന്നേറണമെങ്കിൽ വിശ്വമാനവികതയിലധിഷ്ഠിതമായ ഗുരുദർശനത്തിൽ പഠനവും ചിന്തയും തുടരേണ്ടതുണ്ടെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
തീർത്ഥാടനക്കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനനന്ദ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സംഘാടകക്കമ്മിറ്റി ഭാരവാഹികളായ ഡോ. അജയൻ പനയറ, ഷോണി ജി. ചിറവിള എന്നിവർ സംസാരിച്ചു. മേഖലാതല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്കുളള സംസ്ഥാനതല ഫൈനൽ മത്സരം 23, 24, 25 തീയതികളിൽ ശിവഗിരി മഠത്തിൽ നടക്കും. അരുവിപ്പുറം ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം, ശിവഗിരി മഠം, കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം, ചേർത്തല മുഹമ്മ വിശ്വഗാജിമഠം, ആലുവ അദ്വൈതാശ്രമം, തൃശ്ശൂർ കൂർക്കഞ്ചേരി ക്ഷേത്രം, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രാഥമികതല മത്സരങ്ങൾ നടക്കുന്നത്. മേഖലാതല മത്സരം ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |