ന്യൂഡൽഹി: അക്രമത്തിന്റെ വഴി അവസാനിപ്പിച്ച് സമാധാന കരാറിൽ ഒപ്പുവെച്ച യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട്(യു.എൻ.എൽ.എഫ്) അംഗങ്ങളെ മണിപ്പൂർ സർക്കാർ സ്വാഗതം ചെയ്തു. സമാധാന പ്രക്രിയയിൽ ചേരാൻ കൂടുതൽ ഗ്രൂപ്പുകൾ ആയുധം താഴെവയ്‌ക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു. തലസ്ഥാനമായ ഇംഫാലിന്റെ ഹൃദയഭാഗത്തുള്ള കംഗ്ല കൊട്ടാരത്തിന്റെ മൈതാനത്ത് മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗിന്റെ നേതൃത്വത്തിലാണ് സായുധ സംഘത്തെ സ്വാഗതം ചെയ്‌തത്. 60 വർഷം പഴക്കമുള്ള യു.എൻ.എൽ.എഫ് ഒരിക്കലും ചർച്ചയ്‌ക്ക് തയ്യാറായിരുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾ ഫലം കണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സമാധാന പ്രക്രിയയിൽ ചേരുന്നതിൽ സന്തോഷമുണ്ടെന്നും യു.എൻ.എൽ.എഫ് ജനറൽ സെക്രട്ടറി സി.എച്ച്.തനിൽ പറഞ്ഞു. യഥാർത്ഥത്തിൽ, പുറത്തുനിന്നുള്ള ചിലരാണ് സംസ്ഥാനത്തെ ഈ കുഴപ്പങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പൂർ ഇന്ത്യയിൽ ലയിക്കുന്നതിനെ എതിർത്ത് പ്രത്യേക രാജ്യത്തിനായി ഗറില്ലാ യുദ്ധം നടത്തിയ സംഘടനയാണ് യു.എൻ.എൽ.എഫ്. 1964 നവംബറിൽ രൂപീകൃതമായ സംഘടന അതിർത്തിക്കപ്പുറത്ത് മ്യാൻമറിലെ ഇടതൂർന്ന കാടുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.
1990ൽ സംഘടനയുടെ സായുധ വിഭാഗമായ മണിപ്പൂർ പീപ്പിൾസ് ആർമി (എം.പി.എ) രൂപീകരിച്ചു. ആഭ്യന്തര ഭിന്നതകൾ കാരണം പിന്നീട് രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |