ഇസ്ലാമാബാദ് : ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അദ്ദേഹം സ്ഥാപിച്ച പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പി.ടി.ഐ) പാർട്ടിയുടെ ചെയർമാൻ സ്ഥാനം നഷ്ടമായി. അഭിഭാഷകനായ ഗോഹർ അലി ഖാനാണ് പുതിയ ചെയർമാൻ. ഉൾപ്പാർട്ടി തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ഔദ്യോഗിക ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് നഷ്ടമാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നടപടി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇമ്രാന് വിലക്കുണ്ട്. അതേ സമയം, നടപടി താത്കാലികമായിരിക്കുമെന്ന് പി.ടി.ഐ വക്താവ് സയീദ് സുൽഫീക്കർ ബുഖാരി അറിയിച്ചു. 1996ലാണ് ഇമ്രാൻ പി.ടി.ഐ പാർട്ടി സ്ഥാപിച്ചത്.
വിദേശ സന്ദർശനങ്ങൾക്കിടെ ഉപഹാരമായി ലഭിച്ച അമൂല്യ വസ്തുക്കൾ മറിച്ച് വിറ്റ് കോടികൾ സമ്പാദിച്ചെന്ന തോഷാഖാന അഴിമതിക്കേസിൽ മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ച ഇമ്രാൻ ഓഗസ്റ്റ് മുതൽ ജയിലിലാണ്. ഇമ്രാന്റെ ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചെങ്കിലും രഹസ്യരേഖാ ചോർച്ചാ കേസിൽ ജയിൽ വാസം തുടരുകയാണ്. യു.എസിലെ പാക് അംബാസഡർ അയച്ച രഹസ്യവിവരങ്ങൾ ഇമ്രാൻ ചോർത്തിയെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നുമാണ് കേസ്. 2018ൽ പ്രധാനമന്ത്രിയായ ഇമ്രാനെ 2022ൽ അവിശ്വാസ വോട്ടിലൂടെ പുറത്താക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |