ന്യൂഡൽഹി: ബംഗാൾ ഉൾകടലിൽ രൂപം കൊണ്ട ‘മിഗ്ജാമ്’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ വർഷം ഉണ്ടാകുന്ന ആറാമത്തെ ചുഴലിക്കാറ്റാണ് മിഗ്ജാമ്. മ്യാൻമറാണ് ചുഴലിക്കാറ്റിന് ഈ പേര് നിർദ്ദേശിച്ചത്. ആന്ധ്രാ പ്രദേശ്, വടക്കൻ തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിലെ തീരങ്ങൾക്ക് ചുഴലിക്കാറ്റിനോടനുബന്ധിച്ച് രണ്ടാം ഘട്ട മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മിഗ്ജാമിനെ തുടർന്ന് തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ശക്തമായ മഴ തുടങ്ങിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെയോടെ തെക്കൻ ആന്ധ്രാ പ്രദേശ് / വടക്കൻ തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരുന്ന ചുഴലിക്കാറ്റ്, തുടർന്ന് വടക്ക് ദിശയിലേക്ക് മാറി തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് ഡിസംബർ അഞ്ചിന് രാവിലെയോടെ നെല്ലൂരിനും മച്ചിലി പട്ടണത്തിനും ഇടയിൽ മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ട്.
നിലവിൽ മിഗ്ജാമ് തമിഴ്നാട്ടിലേക്ക് അടുക്കുകയാണ്. അവിടെനിന്നും ആന്ധ്രയിലേക്ക് തിരിക്കും. അതിനാൽ കേരളത്തിലേക്ക് എത്തേണ്ട തുലാവർഷക്കാറ്റ് ദിശമാറി ആ വശത്തേക്ക് പോകും. ഇത് തുലാവർഷ മഴയെ ബാധിക്കും. ആന്ധ്ര പ്രദേശ്, ഒഡിഷ തീരപ്രദേശങ്ങളിൽ ഡിസംബർ നാല്,അഞ്ച് തീയതികളിൽ അതിശക്തമായ മഴയായിരിക്കും. ഡിസംബർ ആറിന് ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തുലാവർഷത്തിന്റെ ഭാഗമായുള്ള മഴ പൂർണമായും നഷ്ടപ്പെടില്ല. ലഭിക്കുന്ന മഴയുടെ അളവിൽ കുറവുണ്ടായേക്കാം. ഡിസംബർ 31വരെയാണ് തുലാവർഷം സാധാരണയായി ലഭിക്കേണ്ടത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മഴ ഇത്തവണ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മൂന്ന് ശതമാനം മഴക്കുറവായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |