SignIn
Kerala Kaumudi Online
Saturday, 27 July 2024 5.10 AM IST

പഞ്ചതന്ത്ര പരമ്പര വി​​ജയം, അഞ്ചാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ജയം, പരമ്പര 4-1ന് ഇന്ത്യയ്ക്ക്

cricket

ബംഗളുരു : ഓസീസിനെതിരായ അഞ്ചാം ട്വന്റി-20യിൽ വിജയിച്ച് പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തശേഷം ഓസീസിനെ തന്ത്രപരമായി​ 154/8ൽ ഒതുക്കുകയായിരുന്നു. ബൗളർമാരെ മി​കച്ച രീതി​യി​ൽ ഉപയോഗി​ച്ച സൂര്യകുമാർ യാദവി​ന്റെ തന്ത്രങ്ങളാണ് താരതമ്യേന വലി​യ സ്കോറുകൾ പി​റക്കുന്ന ചി​ന്നസ്വാമി​ സ്റ്റേഡി​യത്തി​ൽ ഇന്ത്യയെ വി​ജയത്തി​ലെത്തി​ച്ചത്. ശ്രേയസ് അയ്യർ(53),ജിതേഷ് ശർമ്മ(24), അക്ഷർ പട്ടേൽ (31),യശ്വസി ജയ്സ്വാൾ (21) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയെ 160/8ലെത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അർഷ്ദീപ് സിംഗും രവി ബിഷ്ണോയ്‌യും ചേർന്നാണ് ഓസീസിനെ ഒതുക്കിയത്. നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും 31 റൺസ് നേടുകയും ചെയ്ത അക്ഷർ പട്ടേലാണ് മാൻ ഒഫ് ദ മാച്ച്. രവി ബിഷ്ണോയ് പ്ളേയർ ഒഫ് ദ സിരീസായി.

നാലാം മത്സരത്തിലെ വിജയത്തോടെ പരമ്പര സ്വന്തമാക്കിയിരുന്ന ഇന്ത്യയ്ക്കെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്ടൻ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പൊതുവെ വമ്പൻ സ്കോറുകൾ പിറക്കാറുള്ള ഗ്രൗണ്ടിൽ പക്ഷേ ഇന്നലെ ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. 55 റൺസെടുക്കുന്നതിനി‌ടെ നാലുവിക്കറ്റുകൾ നഷ്ടമായിരുന്ന ഇന്ത്യയെ അർദ്ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെ ഇന്നിംഗ്സാണ് ഈ സ്കോറിലെങ്കിലുമെത്തിച്ചത്.

പതിവുപോലെ തുടക്കം മുതൽ വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ച യശ്വസി ജയ്സ്വാളിന് അധികം മുന്നോട്ടുപോകാനായില്ല.15 പന്തുകളിൽ ഒരു ഫോറും രണ്ട് സിക്സുമടക്കം 21 റൺസടിച്ച യശ്വസിയെ നാലാം ഓവറിൽ ബെഹറൻഡോർഫ് എല്ലിസിന്റെ കയ്യിലെത്തിക്കുകയായിരുന്നു. ഫസ്റ്റ് ഡൗണായി ക്രീസിലെത്തിയ ശ്രേയസ് നിലയുറപ്പിക്കാൻ ശ്രമിക്കുന്നതിനി‌ടെ മൂന്ന് വിക്കറ്റുകൾ കൂടി ഇന്ത്യയ്ക്ക് നഷ്ടമായി. 12പന്തുകളിൽ 10 റൺസ് നേടിയ റിതുരാജ് ഗെയ്ക്ക്‌വാദ് അഞ്ചാം ഓവറിൽ പുറത്തായി. ദ്വർഷുയിസിന്റെ പന്തിൽ ബെഹറൻഡോർഫിനായിരുന്നു റിതുവിന്റെ ക്യാച്ച്. ഏഴാം ഓവറിലാണ് നായകൻ സൂര്യകുമാറിനെ(5) നഷ്ടമായത്. തുടർന്ന് റിങ്കു സിംഗും (6) ശ്രേയസും ഒരുമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. പത്താം ഓവറിലെ ആദ്യ പന്തിൽ സംഘയുടെ ബൗളിംഗിൽ ടിം ഡേവിഡിന് ക്യാച്ച് നൽകി റിങ്കുവും കൂടാരം കയറി.

തുടർന്ന് ക്രീസിലൊരുമിച്ച ശ്രേയസും ജിതേഷും ചേർന്ന് അഞ്ചാം വിക്കറ്റിൽ 42 റൺസ് കൂട്ടിച്ചേർത്തു. 14-ാം ഓവറിൽ ഹാർഡി ജിതേഷിനെ പുറത്താക്കി. പകരമെത്തിയ അക്ഷറും ശ്രേയസും ചേർന്ന് 100 കടത്തി. 19-ാം ഓവറിലാണ് അക്ഷർ പുറത്തായത്. ബെഹറൻഡോർഫിനായിരുന്നു വിക്കറ്റ്. അവസാന ഓവറിൽ അർദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ ശ്രേയസ് പുറത്തായി. 37 പന്തുകൾ നേരിട്ട് അഞ്ചുഫോറും രണ്ട് സിക്സുമടക്കമായിരുന്നു ശ്രേയസ് അർദ്ധസെഞ്ച്വറിയിലെത്തിയത്. അവസാനപന്തിൽ രവി ബിഷ്ണോയ് റൺഒൗട്ടായി.

മറുപടിക്കിറങ്ങിയ ഓസീസിന് ജോഷ് ഫിലിപ്പിനെ (4) മൂന്നാം ഓവറിൽ മുകേഷ് പുറത്താക്കിയെങ്കിലും ബെൻ മക്ഡർമോട്ടും (54), ട്രാവിസ് ഹെഡും (28) മുന്നേറി. അഞ്ചാം ഓവറിൽ ഹെഡിനെ ബൗൾഡാക്കി രവി ബിഷ്ണോയ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ ഓസീസ് വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. ആരോൺ ഹാർഡി (6)യെ രവി ബിഷ്ണോ‌യ്‌യും ടിം ഡേവിഡിനെ (17)അക്ഷർ പട്ടേലും പുറത്താക്കി. 15-ാം ഓവറിൽ മക്ഡർമോട്ടിനെ അർഷ്ദീപ് പുറത്താക്കിയപ്പോൾ നായകൻ മാത്യു വേഡിലായി ഓസീസ് പ്രതീക്ഷകൾ. അവസാന ഓവറിൽ വേഡിനെ (22)അയ്യരുടെ കയ്യിലെത്തിച്ച് അർഷ്ദീപ് ഓസീസ് ഇന്നിംഗ്സിന് കർട്ടനിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.