ഹൈദരാബാദ്: കോൺഗ്രസിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ ഒരു മനസോടെ പ്രവർത്തിച്ചതാണ് തെലങ്കാനയിൽ അധികാരം പിടിക്കാൻ വഴിയൊരുക്കിയത്.
സംസ്ഥാനം ഭരിക്കുന്ന ബി.ആർ.എസിനെയും രാജ്യം ഭരിക്കുന്ന ബി.ജെ.പിയെയും ഒരുമിച്ച് എതിർത്തുകൊണ്ട് മുന്നേറുകയായിരുന്നു കോൺഗ്രസ്. ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കവിഭാഗത്തിന്റെ വോട്ടുകളും നല്ലൊരു ശതമാനം കർഷക വോട്ടുകളും 'കൈകളിലെത്തി". ബി.ആർ.എസിനു ലഭിച്ചിരുന്ന മുസ്ലിം വോട്ടുകളിൽ ഒരു പങ്ക് അടർത്തിയെടുക്കാനും കഴിഞ്ഞു.
മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകൾക്ക് മാസംതോറും 2,500 രൂപ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, സംസ്ഥാനത്തുടനീളം ടി.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, കൃഷിക്കാർക്കും പാട്ടകൃഷി ചെയ്യുന്നവർക്കും ഒരു ഏക്കറിന് 15,000 രൂപയും കർഷകത്തൊഴിലാളികൾക്ക് 12,000 രൂപയും 'ഗൃഹ ജ്യോതി' പദ്ധതിയുടെ ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി തുടങ്ങിയ പ്രകടനപത്രികയിലെ വാഗ്ദനങ്ങൾ വോട്ടർമാരെ സ്വാധീനിച്ചു.
ഭരണ വിരുദ്ധ വികാരം മുതലാക്കി
ചങ്കിടിപ്പോടെയായിരുന്നു മുഖ്യമന്ത്രികെ.ചന്ദ്രശേഖരറാവുവും ബി.ആർ.എസുംതിരഞ്ഞെടുപ്പിനെ നേരിട്ടത്. നിയമസഭയിൽ പോലും വരതെ ഫാംഹൗസിൽ അടച്ചിരുന്ന ഭീരുവെന്ന ആക്ഷേപം, മക്കളും അനന്തരവനും ഉൾപ്പെടുന്ന കുടുംബഭരണം, ജലവൈദ്യുത പദ്ധതികളിലെ അഴിമതി ആരോപണങ്ങൾ, കാമറെഡ്ഡിയിലെ കർഷകരുടെ സമരം ഇതെല്ലാം കെ.സി.ആറിനെതിരെ കോൺഗ്രസ് ആയുധമാക്കി . ബി.ജെ.പിയും ബി.ആർ.എസും തമ്മിൽ ധാരണയിലാണെന്ന് കോൺഗ്രസ് പ്രചരിപ്പിച്ചു കെ.സി.ആറിന്റെ മകൾ കെ.കവിതയ്ക്കെതിരായ കേസിൽ ഇ.ഡി പിന്നാക്കം പോയത് തെളിവായി ചൂണ്ടിക്കാട്ടി.
മോദി തരംഗം ഉണ്ടായില്ല
മറ്റ് മൂന്നു സംസ്ഥാനങ്ങളിലും മോദി പ്രഭാവം ബി.ജെ.പിയെ തുണച്ചപ്പോൾ തെലങ്കാനയിൽ അതുണ്ടായില്ല. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ 23% വോട്ടും നാല് സീറ്റുംനേടി സംസ്ഥാനത്തെ രണ്ടാമത്തെ ശക്തിയായി വളർന്ന ബി.ജെ.പിക്ക് ആ സ്വാധീനം നിലനിറുത്താനായില്ല. ജനപ്രിയ നേതാവും പിന്നാക്ക സമുദായ അംഗവുമായ ബണ്ടി സഞ്ജയ്‌കുമാറിനെ നീക്കി കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡിയെ സംസ്ഥാന പ്രസിഡന്റാക്കിയത് തിരിച്ചടിയായി. ബി.ആർ.എസിൽ നിന്നുവന്ന ഏട്ടല രാജേന്ദ്രനെ പ്രചാരണ സമിതിയുടെ അദ്ധ്യക്ഷനാക്കിയതും ഒരുവിഭാഗം നേതാക്കൾക്ക് ഉൾക്കൊള്ളാനായില്ല.
കനഗോലുവിന്റെ തന്ത്രങ്ങൾ
കർണാടകയിലെ വിജയത്തിന് ചുക്കാൻ പിടിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗോലുവിനെ തെലങ്കാന പിടിക്കുകയെന്ന ദൗത്യം ഹൈക്കമാൻഡ് ഏൽപ്പിച്ചത്. കനഗോലുവിനെ കേൾക്കാൻ മദ്ധ്യപ്രദേശിൽ കമൽനാഥും രാജസ്ഥാനിൽ അശോക് ഗെലോട്ടും വിമുഖത കാണിച്ചപ്പോൾ തെലങ്കാനയിലെ കോൺഗ്രസ് നേതൃത്വം രണ്ടുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
സർവേ നടത്തി ജനങ്ങളുടെ ചിന്താഗതി നേതൃത്വത്തെ ധരിപ്പിക്കുകയും പ്രചരണ തന്ത്രങ്ങൾ മെനയുകയും ചെയ്തു. അതു ഫലം കണ്ടു. പ്രശാന്ത് കിഷോർ പിൻമാറിയതോടെയാണ് കോൺഗ്രസ് കർണാടകയിലെ ബെല്ലാരിക്കാരനായ കനഗോലുവിന്റെ സേവനം തേടിയത്. മുൻപ് പ്രശാന്തിന്റെ സംഘത്തിലെ അംഗമായിരുന്നു കനഗോലു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |