ന്യൂഡൽഹി : മൂന്നു സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ മിന്നും വിജയം വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിലെ ഹാട്രിക്ക് വിജയത്തിന് മുന്നോടിയായി ലഭിച്ച ഗ്യാരന്റിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .
പാർട്ടി ആസ്ഥാനത്ത് വിജയാഘോഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
തടിച്ചുകൂടിയ നൂറുകണക്കിന് പ്രവർത്തകർ മോദി ഗ്യാരന്റി എന്ന മുദ്രാവാക്യം മുഴക്കി ആഹ്ളാദം പങ്കിട്ടു. വികസനത്തിനും മികച്ച ഭരണത്തിനും സത്യസന്ധതയ്ക്കുമാണ് വോട്ട് ലഭിച്ചത്. വിജയം ലോകത്തിന് രാജ്യത്തിനുമേലുള്ള വിശ്വാസം ഉൗട്ടിയുറപ്പിക്കും. ആഗോള നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം പകരും. സ്വാർത്ഥ രാഷ്ട്രീയവും ദേശീയ താത്പര്യവും തിരിച്ചറിയാൻ ജനത്തിന് കഴിയും. കരുത്തരായ ബി.ജെ.പിക്ക് മാത്രമേ രാജ്യത്തെയും ഓരോ കുടുംബത്തെയും വികസനത്തിലേക്ക് നയിക്കാൻ സാധിക്കുകയുള്ളു. വിജയത്തിൽ നാരീശക്തിയുടെ പങ്ക് എടുത്തുപഞ്ഞ മോദി, സ്ത്രീകൾക്ക് നൽകിയ വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പുനൽകി.
കോൺഗ്രസിനെയും 'ഇന്ത്യ' സഖ്യത്തെയും ജനം പാഠം പഠിപ്പിച്ചെന്ന് മോദി പറഞ്ഞു. സ്വാശ്രയ ഇന്ത്യയെന്ന കേന്ദ്രസർക്കാരിന്റെ ആശയമാണ് വിജയം കണ്ടത്. കുടുംബാധിപത്യം പുലർത്തുന്നവർക്ക് വേദിയിലൊരുമിച്ചു കൂടി ഫോട്ടോയെടുക്കാൻ സാധിക്കും. പക്ഷെ ജനത്തിന്റെ വിശ്വാസം ആർജിക്കാനാകില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ജനം നൽകിയ പിന്തുണയാണിത്. അഴിമതിക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നന്നായില്ലെങ്കിൽ ജനം അവരെ നശിപ്പിക്കും.
ജാതി സെൻസസ് ഉയർത്തിക്കാട്ടിയ പ്രതിപക്ഷ തന്ത്രത്തെ മോദി പരോക്ഷമായി വിമർശിച്ചു. സ്ത്രീകൾ, യുവജനങ്ങൾ, പാവപ്പെട്ടവർ, കർഷകർ എന്നിവരാണ് രാജ്യത്തെ നാലു ജാതികൾ. അവരുടെ ശാക്തീകരണം രാജ്യത്തിന്റെ ശാക്തീകരണമാണ്. ഒ.ബി.സിയും ഗോത്ര വർഗങ്ങളും അടക്കം പിന്നാക്ക വിഭാഗങ്ങൾ ബി.ജെ.പിയുടെ നയം അംഗീകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |