ടെൽ അവീവ്: ഗാസയിൽ സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ ഇസ്രയേലിന് മേൽ സമ്മർദ്ദം ശക്തമാക്കി യു.എസ്. ഗാസയിൽ നിരപരാധികളായ നിരവധി പാലസ്തീനികൾ കൊല്ലപ്പെട്ടതായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്.
എന്നാൽ, അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾ പാലിക്കപ്പെടണമെന്നും കമല വ്യക്തമാക്കി. സാധാരണക്കാരെ സംരക്ഷിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം ഇസ്രയേലിനുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനും അഭിപ്രായപ്പെട്ടു. എന്നാൽ ലക്ഷ്യം കാണാതെ പിന്നോട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. വെള്ളിയാഴ്ച വെടിനിറുത്തൽ അവസാനിപ്പിച്ചതിന് പിന്നാലെ ഇസ്രയേൽ, തെക്കൻ ഗാസയിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്ത ജനങ്ങൾക്കിടെ ഹമാസ് ഭീകരർ നുഴഞ്ഞുകയറിയെന്ന് ഇസ്രയേൽ ആരോപിച്ചു.
ഖാൻ യൂനിസ്, റാഫ എന്നിവിടങ്ങളിൽ ബോംബാക്രമണം ശക്തമാക്കി. മദ്ധ്യ ഗാസയിലെ ദെയ്ർ അൽ - ബലായ്ക്കും ഖാൻ യൂനിസിനും ഇടയിലെ പ്രധാന റോഡിൽ ഇസ്രയേൽ ടാങ്കുകൾ നിലയുറപ്പിച്ചു. ഗാസയിലെ 80 ശതമാനം ജനങ്ങൾക്കും വീടു വിട്ട് പലായനം ചെയ്യേണ്ടി വന്നതായി യു.എൻ അറിയിച്ചു.
നിരീക്ഷണത്തിന് ബ്രിട്ടീഷ് സൈന്യം
ഹമാസിന്റെ പിടിയിലുള്ള 130ഓളം ബന്ദികളെ കണ്ടെത്താൻ ഗാസയ്ക്ക് മുകളിൽ ബ്രിട്ടീഷ് സൈനിക വിമാനങ്ങൾ നിരീക്ഷണം നടത്തും. വെടിനിറുത്തൽ പുനഃസ്ഥാപിക്കാതെ ഇനി ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് അറിയിച്ചു. വെടിനിറുത്തൽ കാലയളവിൽ 110 ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു.
ഗാസയിൽ മരണം 15,500 കടന്നു
24 മണിക്കൂറിനിടെ 700 മരണം
ജബലിയ അഭയാർത്ഥി ക്യാമ്പിലെ വ്യോമാക്രണത്തിൽ പത്തിലേറെ മരണം. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങി
ഹമാസിന്റെ ഷെജയ്യ ബറ്റാലിയൻ കമാൻഡർ വസാം ഫർഹാത്തിനെ ഇസ്രയേൽ വധിച്ചു
മദ്ധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഖത്തറിലെത്തി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |