കൊടിയത്തൂർ: പഞ്ചായത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോർട്ട്. 2022-- 23 ലെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിലാണ് കണ്ടെത്തൽ .മാലിന്യങ്ങൾ തരം തിരിക്കുന്നതിന് സൗകര്യപ്രദമായ എം.സി.എഫ് ഇല്ലാത്തതിനാൽ പഞ്ചായത്തിലെ ഹരിത കർമ്മസേനക്ക് മാലിന്യങ്ങൾ തരം തിരിക്കാൻ കഴിയുന്നില്ല. ഇത് പഞ്ചായത്തിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. മാട്ടുമുറിയിലുണ്ടായിരുന്ന വാടകക്കുള്ള എം.സി.എഫ് കേന്ദ്രത്തിൽ സൗകര്യമുണ്ടായിരുന്നില്ലെന്നും മാലിന്യങ്ങൾ നനയുന്ന സ്ഥിതിയായിരുന്നു. സർക്കാരിൽ നിന്നും നിർദ്ദേശമുണ്ടായിട്ടും ആവശ്യത്തിന് ഫണ്ട് ഉണ്ടായിട്ടും എം.സി.എഫ് ന് അനുയോജ്യമായ സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കുന്ന ഗ്രാമപഞ്ചായത്ത് വീഴ്ച വരുത്തിയെന്നും ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. എം.സി.എഫിൽ വെയിംഗ് മെഷിൻ ഉണ്ടെങ്കിലും സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മാലിന്യങ്ങൾ ഭാര പരിശോധന നടത്താൻ സാധിക്കുന്നില്ല. ഹരിത കർമ്മസേനാംഗങ്ങൾ വരുമാനമൊന്നുമില്ലാത്ത അവസ്ഥയിലാണ്. സേനാംഗങ്ങളുടെ വരുമാനം, ജോലി സാഹചര്യം, ശേഖരിക്കുന്ന മാലിന്യം കൈകാര്യം ചെയ്യുന്ന രീതി എന്നീ വിഷയങ്ങളിലൊന്നും പഞ്ചായത്ത് ശ്രദ്ധ ചെലുത്തുന്നില്ലെന്നും സേനയെ ശാക്തീകരിക്കുന്നതിൽ ഗ്രാമ പഞ്ചായത്തിന് വീഴ്ച വന്നുവെന്നും പരാജയപ്പെട്ടുവെന്നും ആരോപണമുണ്ട്. കൃത്യമായ വരുമാനമില്ലാതെ പ്രവർത്തിക്കേണ്ടി വന്ന സാഹചര്യത്തിൽ പ്രചോദനം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഹരിത കർമ്മസേനാംഗങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ മുതൽ ശമ്പളം കിട്ടിയിട്ടില്ലെന്നാണ് സേനാംഗങ്ങളുടെ പരാതി. സർക്കാർ മാർഗരേഖയിൽ പ്രതിപാദിക്കും വിധം ഹരിത കർമ്മസേനയെ ശക്തിപ്പെടുത്താൻ കഴിയാത്തത് ഈ ഇനത്തിൽ വൻ ചെലവിന് കാരണമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഓഡിറ്റ് റിപ്പോർട്ടിൽ ഈ വസ്തുതകളെല്ലാം ചൂണ്ടിക്കാണിച്ചിട്ടും എം.സി.എഫ് കെട്ടിടം നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താതെ ഒരു പാറമടക്ക് ഏഴു സെന്റ് സ്ഥലം 5000 രൂപ പ്രതിമാസ വാടകക്ക് ലീസിനെടുത്ത് പഞ്ചായത്തിന് വീണ്ടും വൻ ബാധ്യത വരുത്തിയിട്ടുണ്ട്. മൂന്ന് വർഷത്തിനാണ് ഈ കരാർ. ഈ ഭൂമിയിൽ സി. ആർ. എഫ്. ഫണ്ടുപയോഗിച്ച് താത്കാലിക ഷെഡ് നിർമാണം നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |