ന്യൂഡൽഹി: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതായി റിപ്പോർട്ട്. തിങ്കളാഴ്ച നടന്ന അക്രമ സംഭവങ്ങളിൽ 13 പേർ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. തെങ്‌നൗപാൽ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്‌തു ഗ്രാമത്തിലാണ് ഇരു സംഘങ്ങൾ തമ്മിൽ വെടിവയ്‌പുണ്ടായത്.
അക്രമം നടന്ന സ്ഥലത്ത് നിന്ന് 10 കിലോ മീറ്റർ അകലെയാണ് സുരക്ഷാസേനയുടെ ക്യാമ്പ്. സേന നടത്തിയ തെരച്ചിലിലാണ് 13 മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. അതേസമയം മൃതദേഹങ്ങൾക്കരികിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവർ ലെയ്‌തു മേഖലയിൽ നിന്നുള്ളവരല്ലെന്നും മറ്റൊരിടത്ത് നിന്ന് വന്നവരാകാമെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. മരിച്ചവരുടെ പേരുവിവരം പൊലീസോ സുരക്ഷാ സേനയോ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
മേയ് മൂന്നു മുതൽ മണിപ്പൂരിൽ മെയ്‌തെയ്, കുക്കി സമുദായങ്ങൾ തമ്മിലുള്ള വർഗീയ സംഘർഷം രൂക്ഷമാണ്. അക്രമ സംഭവങ്ങളിൽ 182 പേർ കൊല്ലപ്പെടുകയും നിരവധിപേർ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. ഏഴുമാസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഞായറാഴ്ച നീക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |