കൊച്ചി: റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ സെക്രട്ടറിയുമായിരുന്ന കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന ഇത്തംതറയിൽ ഡോ.ക്രിസ്റ്റി ഫെർണാണ്ടസ് (74) അന്തരിച്ചു. കരൾരോഗത്തിന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നുരാവിലെ 9 മുതൽ വൈകിട്ട് ആറുവരെ കലൂർ ചെറുപുഷ്പം പള്ളിക്ക് സമീപം പുതിയറോഡ് ലെയ്‌നിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ക്ലാപ്പനയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ രാവിലെ 11.30ന് ക്ലാപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
2014ൽ എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പ്രൊഫ.കെ.വി.തോമസിനോട് പരാജയപ്പെട്ടിരുന്നു. കൊല്ലം ഫാത്തിമ മാത കോളേജിൽ നിന്ന് ഒന്നാംറാങ്കോടെ സുവോളജിയിൽ ബിരുദാനന്തര ബിരുദമെടുത്തശേഷം സി.എസ്.ഐ.ആറിൽ റിസർച്ച് ഫെലോ ആയിരിക്കെയാണ് ഐ.എ.എസ് നേടിയത്. 1973ലെ ഗുജറാത്ത് കേഡറിലുൾപ്പെട്ട ക്രിസ്റ്റി ജുനഗഡ് ജില്ലാ ഡെവലപ്മെന്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ജില്ലാ കളക്ടർ, കേന്ദ്ര കൃഷി, പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി, വാണിജ്യ മന്ത്രാലയം അഡിഷണൽ സെക്രട്ടറി പദവികളടക്കം വഹിച്ചിട്ടുണ്ട്.
കയർ ബോർഡ് ചെയർമാനുമായിരുന്നു. പ്രതിഭ പാട്ടീൽ രാഷ്ട്രപതിയായിരിക്കെ സെക്രട്ടറിയായിരുന്നു. വിരമിച്ചശേഷം കെ.എസ്.ഐ.ഡി.സിയുടെയും സിഡ്ബിയുടെയും ചെയർമാനുമായി. ക്രിസ്ത്യൻ വിഭാഗത്തിന്റെ സാമൂഹ്യ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷനിൽ അംഗമായിരുന്നു. ട്രിയൂൺ എന്ന പേരിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലന സ്ഥാപനവും നടത്തി.
പരേതരായ ലിയോൺ ഫെർണാണ്ടസിന്റെയും വിക്ടോറിയയുടെയും ഏകമകനാണ്.
ഡൽഹി മൗണ്ട് സെന്റ് മേരീസ് സ്‌കൂളിലെ റിട്ട. ഇംഗ്ലീഷ് അദ്ധ്യാപിക ചാച്ചിമ്മയാണ് ഭാര്യ. മക്കൾ: ലിയോണ ക്രിസ്റ്റി (സി.ഇ.ഒ, കാറ്റലിസ്റ്റ് എഡ്യൂക്കേഷൻ, യു.എസ്), ജോ ക്രിസ്റ്റി (വൈസ് പ്രസിഡന്റ്, ഫിഡലിറ്റി ഇൻവെസ്റ്റ്മെന്റ്സ്, ബോസ്റ്റൺ, യു.എസ്). മരുമക്കൾ: ഡോ.നിഷാദ് കപാഡിയ (പ്രൊഫസർ, ടുലേൻ സർവകലാശാല, യു.എസ്), ഡോ. ലിലിയ ബ്രൂണോ (യു.എസ് ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |