ചെന്നൈ: പേമാരിയിലെ ദുരിതക്കാഴ്ചകൾ വെളിപ്പെടുത്തി നടൻ റഹ്മാൻ. ചുഴലിക്കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീഴുന്നത് ബാൽക്കണിയിലൂടെ കണ്ടു. താമസിക്കുന്നത് താരതമ്യേന സുരക്ഷിത മേഖലയിലാണ്. അപ്പാർട്ട്‌മെന്റിനു താഴെ പാർക്കു ചെയ്തിരുന്ന കാറുകൾ വെള്ളത്തിൽ ഒഴുകിപോകുന്ന വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. സുഹൃത്തിന്റെ വീടിനുമുന്നിലെ ദൃശ്യമാണത്.
'ഞാൻ താമസിക്കുന്ന പ്രദേശം നിലവിൽ സുരക്ഷിതമാണ്. മഴ ഞായറാഴ്ച രാത്രി രണ്ടു മണിയോടെ തുടങ്ങി. രാത്രി തന്നെ കറണ്ട് പോയി. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. എന്റെ വീട് അണ്ണാ നഗറിലാണ്. കുറച്ചുകൂടി സുരക്ഷിതമായ മേഖലയിലാണ്. വീടിനടുത്ത് ഇത്രയും വെള്ളമില്ലെങ്കിലും വെള്ളമുണ്ട്. മഴ പെയ്തുകൊണ്ടിരിക്കുകയാണ്. നല്ല കാറ്റുമുണ്ട്. മരങ്ങളൊക്കെ വീഴുന്നത് ബാൽക്കണിയിലൂടെ കണ്ടു.
10 ദിവസം മുൻപുതന്നെ മഴ അറിയിപ്പ് ലഭിച്ചിരുന്നു. ചുഴലിക്കാറ്റിന്റെ സാദ്ധ്യതയും അറിയിച്ചിരുന്നു.സാധാരണ ലഭിക്കുന്നതിനേക്കാൾ പത്തിരട്ടി മഴ ലഭിച്ചു. എൺപതുകളിലെ അഭിനേതാക്കൾക്ക് ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ട്. പരസ്പരം ബന്ധപ്പെടുന്നുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കുകയും ചെയ്യുന്നുണ്ട്–റഹ്മാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |