തിരുവനന്തപുരം: പി.എം.ജിയിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ മറിഞ്ഞ് കോളേജ് വിദ്യാർത്ഥിനി മരിച്ചു. പാങ്ങപ്പാറ മെയ്‌ക്കോണം ഗോപിക ഭവനിൽ ഉദയിന്റെയും നിഷയുടെയും മകളും മാർ ഇവാനിയോസ് കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയുമായ ഗോപിക ഉദയ് (20) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.30 ഓടെ ആയിരുന്നു സംഭവം. സഹോദരി ജ്യോതികയ്ക്കൊപ്പം ജിംനേഷ്യത്തിൽ പോയ ശേഷം നിഷയുടെ മരപ്പാലത്തുള്ള ഫ്ളാറ്റിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. പി.എം.ജിയിൽ വച്ച് സമീപത്തുകൂടി പോയ കെ.എസ്.ആർ.ടി.സി ബസിന്റെ പിറകിലെ വലതുവശത്തെ ടയർ പൊട്ടി പഞ്ചറായി. ടയർ പൊട്ടിയപ്പോഴുണ്ടായ വൻശബ്ദം കേട്ട് സ്കൂട്ടർ മറിഞ്ഞ് ഗോപിക റോഡിൽ തലയിടിച്ച് വീണതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഗോപിക ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജ്യോതികയ്ക്ക് കാര്യമായ പരിക്കുകളില്ല. ബസ് സ്കൂട്ടറിൽ ഇടിച്ചതിന് പ്രാഥമിക പരിശോധനയിൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സി.സി ടിവി ക്യാമറകൾ പരിശോധിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്ന് മ്യൂസിയം സി.ഐ പറഞ്ഞു. ഗോപികയുടെ നിര്യാണത്തെ തുടർന്ന് കോളേജിന് ഇന്ന് അവധി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |