മുംബയ്: രാജ്യത്തിന്റെ സംസ്‌കാരത്തിന് യോജിച്ച രീതിയിൽ ഇന്ത്യൻ നാവികസേനയിൽ റാങ്കുകൾ പുനർനാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനയിൽ സ്ത്രീകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. നാവികസേനാ ദിനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ മാൽവാനിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നാവികസേനാ കപ്പലിന്റെ കമാൻഡിംഗ് ഓഫീസറായി വനിതാ ഉദ്യോഗസ്ഥയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് ആധുനിക നാവികസേനയെ വാർത്തെടുത്തതിന്റെ ആദരസൂചകമായി ഉദ്യോഗസ്ഥർ ധരിക്കുന്ന എപ്പോലെറ്റിൽ ഛത്രപധി ശിവാജിയുടെ രൂപം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയുടെ തുടക്കത്തിൽ സിന്ധുദർഗ് ജില്ലയിലെ രാജ്‌കോട്ട് കോട്ടയിൽ ഛത്രപത്രി ശിവജിയുടെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്യുകയും ചെയ്തു.
പതിനേഴാം നൂറ്റാണ്ടിലെ മറാത്ത രാജാവിന് നാവികസേനയുടെ പ്രാധാന്യം അറിയാമായിരുന്നു. ശിവജിയുടെ ഭരണകാലത്താണ് ശക്തമായ നാവികസേനയ്ക്ക് രൂപം കൊടുത്തത്. ശിവജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് അടിമത്തത്തിന്റെ ചങ്ങലകൾ ഉപേക്ഷിച്ച് ഇന്ത്യ എല്ലാ മേഖലകളിലും മുന്നോട്ട് കുതിക്കുന്നതെന്ന് ശിവജിയുടെ ദർശനങ്ങളെയും യുദ്ധതന്ത്രങ്ങളെയും സ്‌മരിച്ചുകൊണ്ട് മോദി പറഞ്ഞു.
'ഇന്ത്യ വലിയ ലക്ഷ്യങ്ങളാണ് ഉന്നം വയ്ക്കുന്നത്. അതിനായി തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുകയാണ്. ഇന്ത്യയെ 'വിശ്വമിത്ര' ആയാണ് ലോകം നോക്കിക്കാണുന്നത്. തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിന് ഇന്ത്യ അഭൂതപൂർവമായ പിന്തുണയാണ് നൽകുന്നത്. മർച്ചന്റ് ഷിപ്പിംഗും പ്രോത്സാഹിപ്പിക്കപ്പെടുന്നു. സമുദ്രങ്ങളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലേക്ക് ഇന്ത്യ നീങ്ങുകയാണ്'- മോദി വ്യക്തമാക്കി.
ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, സ്പെഷ്യൽ ഫോഴ്‌സ് എന്നിവ ചേർന്ന് തർക്കർലി ബീച്ചിൽ നിന്ന് നടത്തിയ പ്രകടനത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |