ഭോപ്പാൽ: കഴിഞ്ഞ ദിവസം നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബി ജെ പി വൻ വിജയമാണ് സ്വന്തമാക്കിയത്. ഇതിൽ മദ്ധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞടുപ്പിൽ 230ൽ 163 സീറ്റുകളും നേടിയാണ് ബി ജെ പി തങ്ങളുടെ സ്ഥാനം വീണ്ടും ഉറപ്പിച്ചത്.
ഈ വിജയത്തിന് പിന്നാലെ വലിയ ആഘോഷങ്ങൾ പലയിടങ്ങളിലായി നടന്നിരുന്നു. ഈ ആഘോഷങ്ങൾക്കിടെ ഇൻഡോറിൽ താമസിക്കുന്ന ഒരു കുടുംബം ബി ജെ പി പ്രവർത്തകർക്ക് നേരെ ചൂടുവെള്ളം ഒഴിച്ചെന്നാണ് ഇപ്പേൾ ഉയരുന്ന പരാതി. ഇതിനെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ബി ജെ പിയുടെ വിജയ ജാഥ കടന്നുപോയപ്പോഴാണ് സംഭവം.
പത്താൻ എന്നയാളുടെ വീട്ടിന്റെ മുന്നിലാണ് പ്രശ്നം ഉണ്ടായത്. പത്താൻ ജാഥയെ എതിർക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ പത്താന്റെ നിർദേശപ്രകാരം ഭാര്യ ശബ്നം വീടിന്റെ മുകളിൽ നിന്ന് ബി ജെ പി പ്രവർത്തകർക്ക് നേരെ ചൂട് വെള്ളം ഒഴിക്കുകയായിരുന്നു. സംഭവത്തിൽ പത്താനും ഭാര്യയ്ക്കും അവരുടെ രണ്ട് ആൺമക്കൾക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |