ലണ്ടൻ: യു.കെയിൽ ഡ്രൈവിംഗ് ടെസ്റ്റിന്റെ തിയറി പരീക്ഷയിൽ 59 തവണ പരാജയപ്പെട്ട പരീക്ഷാർത്ഥി അറുപതാമത്തെ ശ്രമത്തിൽ കരകയറി. വുസ്റ്റർഷെയർ കൗണ്ടിയിലാണ് രാജ്യത്ത് ഏറ്റവുമധികം തവണ തിയറി പരീക്ഷ എഴുതി റെക്കോർഡിട്ടത്. ലൈസൻസ് സ്വന്തമാക്കാനുള്ള ഇദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തെ സോഷ്യൽ മീഡിയയിലൂടെ നിരവധിപ്പേർ പ്രകീർത്തിച്ചു.
പരീക്ഷാർത്ഥിയുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. 1748 പൗണ്ടും (ഏകദേശം 1.8 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) 60 മണിക്കൂറുമാണ് ലേണേഴ്സ് പരീക്ഷയ്ക്കായി ഇയാൾ ചെലവാക്കിയത്. ഒരു മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ബുക്ക് ചെയ്യുന്നതിന് മുമ്പ് ഡ്രൈവിംഗ് പഠിതാക്കൾ തിയറി പരീക്ഷ പാസായിരിക്കണം.
50 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളിൽ 43 എണ്ണത്തിനെങ്കിലും ശരി ഉത്തരം നൽകണം. തുടർന്ന് 14 വീഡിയോ ക്ലിപ്പുകൾ ഉപയോഗിച്ചുള്ള പെർസെപ്ഷൻ പരിശോധനയുണ്ടാവും. ഒരിക്കൽ തിയറി പരീക്ഷയിൽ പരാജയപ്പെട്ടാൽ മൂന്ന് ദിവസം കാത്തിരുന്ന ശേഷം വീണ്ടും പരീക്ഷയെഴുതാം.
ഡ്രൈവിംഗ് പരീക്ഷയിലെ തിയറി പരീക്ഷ കടുപ്പമുള്ളതാണെന്നും അത് പാസാവാനുള്ള സ്ഥിരോത്സാഹം അഭിനന്ദിക്കപ്പെടേണ്ടതാണെന്നും ഡ്രൈവിംഗ് പരിശീലകരും പറയുന്നു.
2007- 2008 വർഷങ്ങളിലെ കണക്ക് പ്രകാരം 65 ശതമാനമായിരുന്നു യു.കെയിലെ ഡ്രൈവിംഗ് തിയറി പരീക്ഷയിലെ വിജയ ശതമാനം. എന്നാൽ 2022- 2023ലെ കണക്ക് പ്രകാരം വിജയം 44 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് വകുപ്പിന്റെ കണക്കുകൾ പറയുന്നു.
അതേസമയം, മറ്റുള്ളവർക്ക് വേണ്ടി തിയറി പരീക്ഷകൾക്ക് ഹാജരായതിന്റെ പേരിലും പരീക്ഷയിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചതിന്റെ പേരിലും നിരവധിപ്പേർ യു.കെയിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. പലർക്കായി ഏതാണ്ട് 150 തവണ തിയറി പരീക്ഷകളിലും പ്രാക്ടിക്കൽ പരീക്ഷകളിലും ഹാജരായ ഇന്ദ്രജീത് കൗർ എന്നയാളെ കഴിഞ്ഞ വർഷം യു.കെ കോടതി എട്ട് മാസം ജയിൽ ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |