കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാളായ അനുപമയുടെ ഫേസ്ബുക്ക് പേജ് ഇന്നലെ വീണ്ടും സജീവമായി. യൂട്യൂബിൽ നേരത്തേ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളാണ് 'അനുപമ പത്മൻ' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ ഇന്നലെ അപ്‌ലോഡ് ചെയ്‌തിട്ടുള്ളത്. അനുപമയുടെ പേജ് മറ്റാരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്യുന്നുവെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്.
മേയ് മാസത്തിൽ തുടങ്ങിയ പേജിൽ നവംബർ 17നാണ് അനുപമ പത്മൻ എന്ന പേരിലേയ്‌ക്ക് മാറ്റിയത്. അനുപമയ്‌ക്ക് മറ്റൊരു ഫേസ്ബുക്ക് പേജുമുണ്ട്. ഓഗസ്റ്റ് മാസത്തിലാണ് അതിൽ അവസാനമായി പോസ്റ്റ് ചെയ്തിട്ടുള്ളത്. അനുപമയ്‌ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മികച്ച സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. കൃത്രിമമായി ദൃശ്യങ്ങളുണ്ടാക്കിയതിന് പിടിക്കപ്പെട്ടതോടെയാണ് യൂട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചത്. അനുപമയ്‌ക്ക് ഇംഗ്ലീഷിലും നല്ല പരിജ്ഞാനമുണ്ടായിരുന്നു. യൂട്യൂബിലെ വീഡിയോകളെല്ലാം ഇംഗ്ലീഷിലാണ് ചെയ്തിരുന്നത്.
അതേസമയം, കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ച് വരികയാണ്.ഇതിന്റെ ഭാഗമായി, പ്രതികൾ സഞ്ചരിച്ച കാർ കണ്ടതായി പറഞ്ഞവരിൽ ചിലരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ഇവരുടെ മൊഴിയിലുള്ള പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ശേഖരിച്ചു. അറസ്റ്റിലായ ചാത്തന്നൂർ സ്വദേശി പത്മകുമാറിനെയും ഭാര്യ അനിത കുമാരിയെയും മകൾ അനുപമയെയും നാളെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രതികളുടെ സാമ്പത്തിക ബാദ്ധ്യതയുടെ വിശദാംശങ്ങളും സമീപകാലത്തെ ഫോൺ വിളികളും പരിശോധിക്കും.
പത്മകുമാറിന്റെ മാമ്പള്ളിക്കുന്നത്തെ വീട്ടിലും ചിറക്കരയിലെ ഫാം ഹൗസിലും ഇന്നലെ പരിശോധന നടത്തി. രണ്ട് ദിവസം മുമ്പ് പത്മകുമാറിന്റെ ഫാം ഹൗസ് ജീവനക്കാരിക്ക് നേരെ ഫോണിൽ വധ ഭീഷണി വന്നിരുന്നു. തിങ്കളാഴ്ച രാത്രി ജീവനക്കാരിയുടെ ഭർത്താവിന് നേരെ ആക്രമണവുമുണ്ടായി. രണ്ട് സംഭവങ്ങൾക്കും തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധമില്ലെന്ന് ചാത്തന്നൂർ പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |