പാലക്കാട്: വിനോദയാത്രകളെ ഏറെ സ്നേഹിച്ചിരുന്ന ഉറ്റചങ്ങാതിമാരിൽ നാലുപേർ മടങ്ങിവരാനാവാത്തിടത്തേക്ക് യാത്രയായതും ഒരുമിച്ച്. കാശ്മീർ താഴ്വരയുടെ ഭംഗി ആസ്വദിക്കണമെന്ന വർഷങ്ങളായുള്ള ആഗ്രഹം യാഥാർത്ഥ്യമാകുന്നതിനിടയിലാണ് ഡ്രൈവർ ഉൾപ്പെടെ ഏഴു പേർ സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്കു മറിഞ്ഞത്. നാട്ടിലെ ഏത് ആവശ്യത്തിനും മുന്നിലുണ്ടാവുമായിരുന്ന അനിലും സുധീഷും രാഹുലും വിഘ്‌നേഷുമായിരുന്നു ആ നാലുപേർ. സംഘത്തിലുണ്ടായിരുന്ന 13 പേരും തീർത്തും സാധാരണക്കാരാണ്. അതിൽ നാലു കുടുംബങ്ങളുടെ ആശ്രയമാണ് നഷ്ടപ്പെട്ടത്. നാടിന്റെ ഏതാവശ്യത്തിനും എന്നും ഒപ്പം നിന്നിരുന്ന 13 പേരും ചിട്ടിയിൽ ചേർന്ന് സ്വരൂപിച്ച പണവുമായാണ് ഉല്ലാസയാത്രപോയത്. വിഘ്‌നേഷ് ഒഴികെ മറ്റ് മൂവരും വിവാഹിതർ. അടുത്തിടെയാണ് രാഹുലിന്റെയും സുധീഷിന്റെയും വിവാഹം നടന്നത്. രാഹുലിന്റെ ഭാര്യ 7 മാസം ഗർഭിണിയാണ്. 10 ദിവസംകഴിഞ്ഞ് തിരിച്ചുവരാമെന്നു പറഞ്ഞു പോയതാണ്. അതിൽ നാലുപേരുടെ ദാരുണാന്ത്യത്തിൽ ഒരു നാട് മുഴുവൻ കണ്ണീരടക്കാനാവാതെ വിങ്ങുകയാണ്. രണ്ടു കാറിലായാണ് ഇവർ യാത്ര ചെയ്തിരുന്നത്.
മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിക്കും
മരിച്ച നാല് പേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ ഇന്ന് രാവിലെ ശ്രീനഗറിലെത്തിക്കും. അവിടെനിന്ന് വിമാനമാർഗം കോയമ്പത്തൂരിലെത്തിക്കും. തുടർന്ന് റോഡ് മാർഗം വീടുകളിലേക്കു കൊണ്ടുവരും. നടപടിക്രമങ്ങളുടെ ഏകോപനത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ദില്ലി നോർക്കാ ഓഫീസറും കേരള ഹൗസിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ജമ്മു കാശ്മീരിൽ എത്തിയത്. മൃതദേഹം വിട്ടുകിട്ടുന്ന മുറയ്ക്ക് സംസ്‌കാരച്ചടങ്ങുകൾ നിശ്ചയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
പോയത് നാടിന്റെ മക്കൾ
നെടുങ്ങോട്ടെ ഈ യുവാക്കൾ വ്യത്യസ്തരായിരുന്നു. സ്‌നേഹ സമ്പന്നരായിരുന്നു.തമിഴ് നടൻ വിജയ്‌യുടെ സിനിമകളും യാത്രകളോടുള്ള ഇഷ്ടവുമാണ് ഇവരെ ഒരുമിപ്പിച്ചത്. അദ്ധ്വാനിക്കുന്നതിന്റെ ഒരു ഭാഗം യാത്രയ്ക്ക്. ഇതിനിടയിൽ രോഗബാധിതർ ഉൾപ്പെടെയുള്ള അത്യാവശ്യക്കാർ ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സന്തോഷത്തോടെ നൽകുമായിരുന്നു. പിന്നെയും അടുത്ത യാത്രയ്ക്കായി പണം സ്വരൂപിക്കും.
തനിച്ചായി സഹോദരങ്ങൾ
മൂന്ന് കുടുംബത്തിലെ സഹോദരങ്ങളായ രണ്ടുപേർവീതം യാത്രാസംഘത്തിലുണ്ടായിരുന്നു. മരിച്ച അനിലിന്റെ സഹോദരൻ സുനിലും സുധീഷിന്റെ സഹോദരൻ സുജീവും പിന്നാലെവന്ന വാഹനത്തിലായിരുന്നു. മരിച്ച രാഹുലിനൊപ്പം അതേ വാഹനത്തിലുണ്ടായിരുന്ന സഹോദരൻ രാജേഷും സുഹൃത്ത് മനോജും പരിക്കുകളോടെ രക്ഷപെട്ടു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് അഞ്ചു പേരും പിന്നാലെ വന്ന വാഹനത്തിലായിരുന്നു.
കൺമണിക്കുള്ള സ്നേഹം ബാക്കി
ജനിച്ച് ദിവസങ്ങൾ മാത്രമായ തന്റെ കൺമണിയെ കണ്ടു കൊതിതീരും മുമ്പാണ് അനിൽ യാത്രയായത്. രണ്ടാഴ്ച മുമ്പായിരുന്നു മകളുടെ നൂലുകെട്ട്. നാലുവയസുകാരനായ അശ്വിനാണ് മൂത്തമകൻ. പ്രസവത്തിനായി നെന്മാറയിലെ വീട്ടിലേക്ക് പോയ ഭാര്യ സൗമ്യയെയും കുട്ടികളെയും വിളിച്ചുകൊണ്ടുവരുന്നതിനു മുമ്പാണ് അനിലിന്റെ വേർപാട്.
കുട്ടിക്കാലത്തേ, അച്ഛനെ നഷ്ടപ്പെട്ട അനിലും സഹോദരൻ സുനിലും ചേർന്നാണ് കുടുംബം നോക്കിയിരുന്നത്. കെട്ടിടനിർമാണ തൊഴിലാളികളായ ഇരുവരുമായിരുന്നു വീടിന്റെ ആകെ ആശ്രയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |