കറാച്ചി: ലഷ്‌കറെ ത്വയ്ബ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയും ഭീകരനുമായ അദ്നാൻ അഹ്‌മ്മദിനെ അജ്ഞാതർ വെടിവച്ചു കൊന്നു. ഡിസംബർ 2ന് അർദ്ധരാത്രിയോടെ കറാച്ചിയിലെ വസതിക്ക് പുറത്തുവച്ചായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ലഷ്‌കറെ ത്വയ്ബയുടെ രാഷ്ട്രീയ മുന്നണിയായ മിലി മുസ്ലിം ലീഗിൽപ്പെട്ട ആളാണ് അഹ്‌മ്മദ്. 2015ൽ ജമ്മു കാശ്മീരിലെ ഉദ്ദംപ്പൂരിൽ വച്ച് ബി.എസ്.എഫ് സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഇയാളാണെന്ന് കരുതുന്നു. പാകിസ്ഥാനിൽ ഇക്കൊല്ലം അജ്ഞാതരാൽ കൊല്ലപ്പെടുന്ന 12ാമത്തെ ഇന്ത്യാ വിരുദ്ധ തീവ്രവാദിയാണ് ഇയാൾ. 2008 നവംബർ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബയ് ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളാണ് ജമാഅത്ത് ഉദ് ദവയുടെ തലവൻ കൂടിയായ ഹാഫിസ് സയീദ്. ഹാഫിസ് നിലവിൽ പാക് ജയിലിലാണ്. ആഗോള ഭീകരനും പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസ്ഹറിന്റെ അടുത്ത സഹായി മൗലാന റഹീം ഉല്ലാ താരിഖ്, ലഷ്‌കറെ ത്വയ്ബ മുൻ കമാൻഡറായ അക്രം ഖാൻ, 2018ലെ സുൻജവാൻ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്നായ ഖ്വാജ ഷാഹിദ്, പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ജയ്‌ഷെ ഭീകരൻ ഷാഹിദ് ലത്തീഫ് തുടങ്ങിയവരും അടുത്തിടെ അജ്ഞാതരുടെ കരങ്ങളാൽ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |