ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ 1-0ത്തിന് ആസ്റ്റൺ വില്ല തോൽപ്പിച്ചു
പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്തേക്ക് താഴ്ന്നു.
ചെൽസിയെ 2-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
ആഴ്സനൽ ഒന്നാം സ്ഥാനത്ത് തുടരുന്നു
ലണ്ടൻ : കഴിഞ്ഞ മാസം വരെ ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനത്തായിരുന്ന കൊലകൊമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ വട്ടം ചുറ്റിച്ച് ആസ്റ്റൺ വില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ആസ്റ്റൺ വില്ലയോട് തോറ്റ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിലെ നാലാം സ്ഥാനത്തേക്ക് വീണു. തുടർച്ചയായ മൂന്ന് സമനിലകൾക്ക് ശേഷമാണ് പ്രിമിയർ ലീഗിൽ സിറ്റി തോൽക്കുന്നത്. നവംബർ നാലിന് ബേൺമൗത്തിനെ 6-1ന് തോൽപ്പിച്ച ശേഷം സിറ്റി പ്രിമിയർ ലീഗിൽ ജയം അറിഞ്ഞിട്ടില്ല. ചെൽസിയോട് 4-4നും ലിവർപൂളിനോട് 1-1നും ടോട്ടൻഹാമിനോട് 3-3നും സമനിലകൾ വഴങ്ങിയ ശേഷമാണ് ആസ്റ്റൺ വില്ലയോടുള്ള തോൽവി. കഴിഞ്ഞ രണ്ട് സീസണുകളിലും കിരീടം നേടിയ സിറ്റിയുടെ ഈ തകർച്ച ആരാധകരെ ശരിക്കും നിരാശരാക്കിയിട്ടുണ്ട്. ഈ സീസണിലെ 15 മത്സരങ്ങളിൽ ഒൻപതെണ്ണത്തിൽ മാത്രമാണ് സിറ്റിക്ക് ജയിക്കാനായത്. മൂന്നുവീതം തോൽവികളും സമനിലകളും വഴങ്ങേണ്ടിവന്നു.
കഴിഞ്ഞരാത്രി ആസ്റ്റൺ വില്ലയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 74-ാം മിനിട്ടിൽ ലിയോൺ ബെയ്‌ലിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ നെഞ്ചുതകർത്ത ഗോൾ നേടിയത്. ടിയെലിമാൻസ് നൽകിയ ക്രോസിൽ നിന്നായിരുന്നു ബെയ്‌ലിയുടെ ഗോൾ. മറുവശത്ത് സൂപ്പർ താരം എർലിംഗ് ഹാലാൻഡിലൂടെ സിറ്റി തിരിച്ചടിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഹാലാൻഡിന്റെ തുടർച്ചയായ രണ്ട് ശ്രമങ്ങൾ ഗോളാകാതെ പോയത് സിറ്റിയെ തീർത്തും നിരാശപ്പെടുത്തി. അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ഗോളി എമിലിയാനോ മാർട്ടിനെസാണ് ആസ്റ്റൺ വില്ലയുടെ വലകാത്തത്.
ഈ മത്സരത്തോടെ 15 കളികളിൽ നിന്ന് 30 പോയിന്റുമായാണ് മാഞ്ചസ്റ്റർ സിറ്റി നാലാമതേക്ക് വീണത്. അതേസമയം 15 മത്സരങ്ങളിലെ പത്താം ജയത്തോടെ 32 പോയിന്റായ ആസ്റ്റൺ വില്ല മൂന്നാമതേക്കുയർന്നു.
ഫസ്റ്റ് ഡിവിഷൻ ലീഗിൽ ആസ്റ്റൺ വില്ല തുടർച്ചയായി ജയിക്കുന്ന 14-ാമത്തെ മത്സരമാണിത്. 1903ലും 1931ലും മാത്രമാണ് ഇതിന് മുമ്പ് ഇത്രയും ഹോം മാച്ചുകളിൽ ആസ്റ്റൺ വില്ല തുടർച്ചയായി ജയിക്കുന്നത്.
തുടർച്ചയായ നാലാം പ്രിമിയർ ലീഗ് മത്സരത്തിലാണ് മാഞ്ചസ്റ്റർ സിറ്റി വിജയിക്കാതിരിക്കുന്നത്. പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് കീഴിൽ 2017ന് ശേഷം ഇതുവരെ ഇത്രയും മത്സരങ്ങളിൽ സിറ്റി തുടർച്ചയായി വിജയിക്കാതിരുന്നിട്ടില്ല.
2013 സെപ്തംബറിന് ശേഷം ആദ്യമായാണ് ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കുന്നത്. കഴിഞ്ഞ 13 മത്സരങ്ങളിൽ സിറ്റിയെ തോൽപ്പിക്കാൻ ആസ്റ്റൺ വില്ലയ്ക്ക് കഴിഞ്ഞിരുന്നില്ല.
ആഴ്സനൽ ഒന്നാമത്
കഴിഞ്ഞ ദിവസം നടന്ന ആവേശപ്പോരാട്ടത്തിൽ ല്യൂട്ടൺ ടൗണിനെ 4-3ന് തോൽപ്പിച്ച ആഴ്സനൽ പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ രണ്ട് പോയിന്റ് ലീഡിൽ ഒന്നാമതായി തുടരുകയാണ്. ല്യൂട്ടന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 20-ാം മിനിട്ടിൽ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ ആഴ്സനലാണ് ആദ്യ ഗോളടിച്ചത്. 25-ാം മിനിട്ടിൽ ഗബ്രിയേൽ ഓഷോയിലൂടെ ല്യൂട്ടൺ തിരിച്ചടിച്ചു. 45-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസ് സ്കോർ ചെയ്തതോടെ ആദ്യ
പകുതിയിൽ 2-1ന് ആഴ്സനൽ ലീഡ് ചെയ്തു. എന്നാൽ 49-ാം മിനിട്ടിൽ അഡിബായോയിലൂടെ ല്യൂട്ടൺ കളി വീണ്ടും സമനിലയിലാക്കി.57-ാം മിനിട്ടിൽ റോസ് ബാർക്ക്‌ലിയും സ്കോർ ചെയ്തതോടെ ല്യൂട്ടൺ 3-2ന് മുന്നിലെത്തി. പക്ഷേ 60-ാം മിനിട്ടിൽ കായ് ഹാവെർട്സ് സ്കോർ തുല്യതയിലെത്തിച്ചു. കളി സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഇൻജുറി ടൈമിന്റെ ഏഴാം മിനിട്ടിൽ ഡെക്ളാൻ റൈസ് നേടിയ ഗോളിന് ആഴ്സനൽ ജയിച്ചുകയറിയത്.
15 മത്സരങ്ങളിൽ 11 ജയം നേടിയ ആഴ്സനൽ 36 പോയിന്റുമായാണ് പട്ടികയിൽ ഒന്നാമതുള്ളത്. 34 പോയിന്റുള്ള ലിവർപൂളാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ രാത്രി ഷെഫീൽഡ് യുണൈറ്റഡിനെ 2-0ത്തിന് തോൽപ്പിച്ചാണ് ലിവർപൂൾ 34 പോയിന്റിലെത്തിയത്. 37-ാം മിനിട്ടിൽ വിർജിൽ വാൻഡിക്കും അവസാന നിമിഷം ഡൊമിനിക്ക് സോബോസ്ളായിയുമാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.
മറ്റൊരു ആവേശകരമായ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചിരവൈരികളായ ചെൽസിയെ 2-1ന് തോൽപ്പിച്ചു. 19,69 മിനിട്ടുകളിലായി സ്കോട്ട് ടോമിനായ് നേടിയ ഗോളുകൾക്കാണ് യുണൈറ്റഡിന്റെ ജയം. 45-ാം മിനിട്ടിൽ കോൾ പാൽമറാണ് ചെൽസിയുടെ ആശ്വാസ ഗോൾ നേടിയത്. 15 മത്സരങ്ങളിൽ 27 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്തും 19 പോയിന്റുള്ള ചെൽസി പത്താം സ്ഥാനത്തുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |