ഡർബൻ : മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്കായി സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലെത്തി. ഞായറാഴ്ച ഡർബനിലാണ് ആദ്യ ട്വന്റി-20 മത്സരം. മൂന്ന് ഏകദിനങ്ങളുടെയും രണ്ട് ടെസ്റ്റുകളുടെയും പരമ്പരകളും ഈ പര്യടനത്തിൽ ഇന്ത്യ കളിക്കുന്നുണ്ട്. ഈ മാസം 17നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ട്വന്റി-20 പരമ്പരയ്ക്ക് ശേഷം അതിൽ മാത്രം ഉൾപ്പെട്ട താരങ്ങൾ ഇന്ത്യയിലേക്ക് മടങ്ങുകയും ഏകദിനത്തിനായുള്ള സഞ്ജു സാംസൺ ഉൾപ്പടെയുള്ള താരങ്ങൾ എത്തുകയും ചെയ്യും. ഡിസംബർ 26നാണ് സെഞ്ചൂറിയനിൽ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ട്വന്റി-20യ്ക്കും ഏകദിനത്തിനുമില്ലാത്ത രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും ഉൾപ്പടെയുള്ളവർ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് അവിടേക്ക് തിരിക്കും.
ദീപക് ചഹർ പോയില്ല
ഇന്ത്യൻ ട്വന്റി-20 ടീമിൽ ഉൾപ്പെട്ട പേസർ ദീപക് ചഹർ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പോയില്ല. ദീപക്കിന്റെ പിതാവ് മസ്തിഷ്കാഘാതത്തെത്തുടർന്ന് ആശുപത്രിയിലായതാണ് കാരണം. ഈ മാസം രണ്ടിന് അലിഗഢിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് ചാഹറിന്റെ പിതാവ് ലോകേന്ദ്ര സിംഗിന് മസ്തിഷ്‌കാഘാതം സംഭവിക്കുന്നത്.
അപ്പോൾ ഓസ്‌ട്രേലിയയുമായുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലുണ്ടായിരുന്ന ചാഹർ ടീം ക്യാമ്പ് വിട്ടിരുന്നു. പരമ്പരയിലെ അവസാന മത്സരത്തിൽ കളിച്ചിരുന്നുമില്ല. പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലേ ദക്ഷിണാഫ്രിക്കയിലേക്ക് പോകൂ എന്ന് ദീപക് ബി.സി.സി.ഐയെ അറിയിച്ചിട്ടുണ്ട്. ഏകദിന ടീമിലും ദീപക്കിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ ട്വന്റി -20 ടീം : യശ്വസി ജയ്സ്വാൾ,ശുഭ്മാൻ ഗിൽ,റിതുരാജ് ഗെയ്ക്ക്‌വാദ്, തിലക് വർമ്മ,സൂര്യകുമാർ യാദവ് (ക്യാപ്ടൻ),റിങ്കു സിംഗ്,ശ്രേയസ് അയ്യർ,ഇഷാൻ കിഷൻ,ജിതേഷ് ശർമ്മ,ജഡേജ,വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്,കുൽദീപ് യാദവ്,സിറാജ്,അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |