SignIn
Kerala Kaumudi Online
Saturday, 27 July 2024 12.46 PM IST

പെൺകുട്ടികളുടെ ജീവനെടുക്കുന്ന 'സ്ത്രീധനം' പണ്ടുകാലത്ത് നൽകിയത് മറ്റൊരു കാര്യത്തിനായിരുന്നു, പതിവ് തുടങ്ങിയത് ആരാണെന്നറിയാമോ?

shana1

വിവാഹ വാഗ്ദാനം നൽകുകയും എന്നാൽ ആവശ്യപ്പെട്ട വൻ സ്ത്രീധനം നൽകാനില്ലാത്തതിന്റെ പേരിൽ ബന്ധം ഉപേക്ഷിക്കുയും ചെയ്തതിനെത്തുടർന്ന് യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവമാണ് ഇപ്പോൾ കേരളത്തിലെ ചർച്ചാവിഷയം. ആത്മഹത്യാ പ്രേരണയ്ക്ക് ഷഹനയുടെ സഹപാഠി ഡാേ. റുവൈസ് ഇരുമ്പഴിക്കുള്ളിലായി. റുവൈസിന്റെ ബന്ധുക്കളിലേക്കാണ് അന്വേഷണം നീളുന്നത്. റുവൈസിനും ബന്ധുക്കൾക്കുമെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം അണപാെട്ടുകയാണ്. സ്ത്രീധനത്തിനെതിരെയുള്ള ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമാണിത്.

സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയ്ക്കും ഉത്രയ്ക്കും സുചിത്രയ്ക്കുമൊക്കെ ജീവൻ നഷ്ടമായപ്പോഴും ഇതുപോലെ വികാരം അണപൊട്ടിയതാണ്. പക്ഷേ, നാളുകൾ കഴിഞ്ഞപ്പോൾ അതേ സ്ത്രീധനം തന്നെ ഷഹനയുടെ ജീവനും എടുത്തു. സ്ത്രീധനം ചോദിക്കാൻ പുരുഷന്റെ വീട്ടുകാരും കൊടുക്കാൻ പെണ്ണിന്റെ വീട്ടുകാരും ഇനിയും തയ്യാറാവും. സ്ത്രീധനം ചോദിച്ചില്ലെങ്കിൽ ചെറുക്കന് എന്തോ പ്രശ്നമുണ്ടെന്ന് കരുതുന്നവർ പോലുമുണ്ടെന്നതാണ് യാഥാർത്ഥ്യം. സ്ത്രീയാണ് ധനം എന്നുപറയാൻ കെൽപ്പുള്ളവർ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇപ്പോഴുമുള്ളത്.

പെൺകുട്ടി ജനിക്കുമ്പോൾത്തന്നെ അച്ഛനമ്മമാരുടെ മനസിൽ ആധിയാണ്. അവളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കുന്നതിനേക്കാൾ വിവാഹത്തിനുള്ള ചെലവിനെക്കുറിച്ചാണ് അവരുടെ ചിന്ത. കൂലിപ്പണിക്കാർ അടക്കം എല്ലാ അച്ഛന്മാരും ദിവസക്കൂലിയുടെ വലിയൊരു ഭാഗം മാറ്റിവച്ചാണ് വർഷങ്ങൾക്ക് ശേഷം പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നത്. അയലത്തെ വീട്ടിൽ ആയിരങ്ങളെ പങ്കെടുപ്പിച്ചു നടക്കുന്ന ആഡംബരക്കല്യാണങ്ങൾ കണ്ടും സ്ത്രീധനക്കണക്കു കേട്ടും അവരുടെ ഹൃദയം പിടയും. കടം വാങ്ങി സ്ത്രീധനം നൽകാൻ അവരും നിർബന്ധിതരാകും.

shana2

ആറുവർഷത്തിനിടെ ജീവനൊടുക്കിയത് 80 യുവതികൾ

ആറുവർഷത്തിനിടെ 80 യുവതികളാണ് സ്ത്രീധന പീഡനം സഹിക്കാതെ സംസ്ഥാനത്ത് ജീവനൊടുക്കിയത്. 15വർഷത്തിനിടെ 247ജീവനുകൾ പൊലിഞ്ഞു. സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും പാമ്പിനെക്കൊണ്ട് കടിപ്പിച്ചും കൊലപ്പെടുത്തുന്ന കിരാത സംഭവങ്ങളും കേരളത്തിലുണ്ടാവുന്നു. സ്ത്രീധന നിരോധന നിയമം 1961മുതൽ നിലവിലുണ്ട്. വരന് സ്വർണവും പണവും കൂടുതൽ നൽകി സമൂഹത്തിൽ കുടുംബമഹിമ കാട്ടാൻ പെൺമക്കളുടെ മാതാപിതാക്കൾ മത്സരിച്ചതോടെ നിയമം കടലാസിൽ ഒതുങ്ങി. നൂറു പവനും മൂന്നരയേക്കർ ഭൂമിയും കാറും പത്തുലക്ഷം രൂപയും വീട്ടുചെലവിന് മാസംതോറും 8000 രൂപയും നൽകിയിട്ടും സ്വത്തുക്കൾ തട്ടിയെടുക്കാനാണ് അടൂരിലെ ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നത്.

രണ്ടുലക്ഷം സ്ത്രീധനം വൈകിയതിനാണ് കൊല്ലത്ത് ഓയൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭർത്താവ് പട്ടിണിക്കിട്ടുകൊന്നത്. പഞ്ചസാരവെള്ളവും കുതിർത്ത അരിയും നൽകി മുറിയിൽ പൂട്ടിയിടപ്പെട്ട തുഷാര, മരിക്കുമ്പോൾ അസ്ഥികൂടം പോലെ ചുരുങ്ങിയിരുന്നു. 20കിലോയായിരുന്നു ഭാരം.

സ്ത്രീധന പീഡനം ക്രിമിനൽ കുറ്റകൃത്യമാണ്. പരാതികിട്ടിയാൽ പ്രാഥമികപരിശോധനയ്ക്കുശേഷം ജാമ്യമില്ലാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യണം. പൊന്നും പണവും നൽകുന്നത് മാത്രമല്ല, വിവാഹചെലവിന് നൽകുന്ന തുകപോലും സ്ത്രീധനമാണ്. വിവാഹസമ്മാനങ്ങളുടെ പട്ടികപോലും രേഖയാക്കി സൂക്ഷിക്കേണ്ടതുണ്ട്. മുസ്ലിം വിവാഹങ്ങളിലെ മഹർ സ്ത്രീധനപരിധിയിൽ വരില്ല. സർക്കാർ ഉദ്യോഗസ്ഥർ വിവാഹിതരാവുമ്പോൾ സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം നൽകണം. അല്ലാത്തവരുടെ വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നുണ്ട്. സ്ത്രീധന പീഡനം സഹിക്കാതെ വിവാഹബന്ധം വേർപെടുത്തുന്നതും ഉയരുകയാണ്. 28കുടുംബ കോടതികളിലായി ഒന്നേകാൽ ലക്ഷം കേസുകളാണുള്ളത്.

vismaya

എം.എൽ.എയുടെ മകളും

രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് പോലും രക്ഷയില്ലെന്നാണ് സ്ഥിതി. ഭരണകക്ഷിയിൽപെട്ട കൊല്ലത്തെ മുൻ എം.എൽ.എയുടെ മകൾക്കു പോലും സ്ത്രീധന പീഡനം നേരിടേണ്ടിവന്നു. കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ഭർത്താവും ഭർത്തൃമാതാവും അടക്കമുള്ളവർ തന്നെ പീഡിപ്പിക്കുന്നതായി ആരോപിച്ച് ഇവർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. വിവാഹസമയത്ത് നൽകിയ 500 പവൻ വിറ്റുതുലയ്ക്കുകയും മൂന്നുകോടി രൂപ സ്ത്രീധനമായി വാങ്ങിയെടുക്കുകയും ചെയ്തിട്ടും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്നായിരുന്നു യുവതിയുടെ പരാതി.

പരാതിക്കാരിക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടായിട്ടും അന്വേഷണത്തിൽ പൊലീസ് ഉഴപ്പി. പിന്നീട് ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരനുമെതിരെ മാർച്ചിൽ കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ഒടുവിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിടുകയോ ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കുകയോ വേണമെന്ന് അവർക്ക് ഹൈക്കോടതിയിൽ ഹർജി നൽകേണ്ടി വന്നു.

അല്പം ചരിത്രം

പുരാതന ബാബിലോണയിലെ ഹമുറാബി കോഡുപോലെ ലഭ്യമായ ഏറ്റവും പഴയ രേഖകളിൽപ്പോലും സ്ത്രീധനത്തെക്കുറിച്ച് പരാമർശമുണ്ട്. വളരെ പണ്ടുമുതൽ തന്നെ സ്ത്രീധനം സമൂഹത്തിൽ നിലനിന്നിരുന്നു എന്നതിന് തെളിവാണ് ഇത്. എന്നാൽ പ്രാചീനകാലത്ത് സ്ത്രീധനം നൽകിയിരുന്നത് സ്ത്രീയ്ക്ക് ആജീവനാന്ത സുരക്ഷ എന്നനിലയിലാണ്. അക്കാലത്ത് പെൺമക്കൾക്ക് പിതാവിന്റെ സ്വത്തുകൾ ലഭിച്ചിരുന്നില്ല. അതിന് അവകാശവും ഉണ്ടായിരുന്നില്ല. ആൺമക്കൾക്ക് മാത്രമാണ് അവ ലഭിച്ചിരുന്നത്. കുടുംബത്തിന്റെ സ്വത്ത് മറ്റുള്ളവർക്ക് ലഭിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇത്. അതിനാൽ പെൺമക്കൾ വിവാഹിതയാകുമ്പോൾ അവൾക്ക് ജീവിതകാലം മുഴുവൻ സുഖമായി കഴിയാനുള്ള സമ്മാനം എന്നനിലയിൽ ആഭരണങ്ങളോ പണമോ നൽകിവന്നിരുന്നു. വിവാഹിയതായ ഒരു സ്ത്രീയെ പോറ്റുന്നത് അവളുടെ ഭർത്താവായതിനാൽ ഈ സമ്മാനം പെൺവീട്ടുകാർ ഏൽപ്പിച്ചിരുന്നത് ഭർത്താവിനെയായിരുന്നു. എന്നാൽ ഇത് തോന്നുംപോലെ ചെലവാക്കാൻ അയാൾക്ക് അധികാരമുണ്ടായിരുന്നില്ല.

ബാബിലോണിലും മറ്റും കന്യകമാരെ ലേലം ചെയ്തിരുന്നു. ഉയർന്ന തുക നൽകുന്നവർക്കാണ് സുന്ദരിമാരെ ലഭിച്ചിരുന്നത്. സുന്ദരിമാരല്ലാത്തവർക്കും വൈര്യൂപ്യമുള്ളവർക്കും വില താരതമ്യേന കുറവായിരുന്നു. ഇത്തരത്തിലുള്ളവരെ ലേലംകൊള്ളാൻ ആരും മുന്നോട്ടുവന്നില്ലെങ്കിൽ യുവാക്കൾക്ക് പണവും പാരിതോഷികളങ്ങളും നൽകി അവരെ പെൺകുട്ടികളെ ഏൽപ്പിക്കുകയും ചെയ്തിരുന്നുവത്രേ. കാലക്രമത്തിൽ സുന്ദരിയായിരുന്നാലും അല്ലെങ്കിലും വിവാഹം നടക്കണമെങ്കിൽ പണവും പാരിതോഷികങ്ങളും നൽകണമെന്ന അവസ്ഥ വന്നു. അത് പിന്നീട് ഇന്നത്തെ സ്ത്രീധനത്തിന്റെ അവസ്ഥയിലേക്ക് എത്തിയെന്നാണ് കരുതുന്നത്.

utra

അവകാശം ഭാര്യയ്ക്ക്

സ്ത്രീധനം ലഭിക്കുന്നത് ഭർത്താവിനാണെങ്കിലും അതിൽ അവകാശം ഭാര്യയ്ക്കുമുണ്ടായിരുന്നു. പക്ഷേ ഭർത്താവിന്റെ മരണശേഷം മാത്രമായിരുന്നു ഇത്. എന്നാൽ ഇങ്ങനെ അവകാശം ലഭിക്കണമെങ്കിൽ ആ സ്ത്രീയ്ക്ക് മക്കൾ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ആ സ്വത്തുക്കൾ അവളുടെ മാതാപിതാക്കൾക്ക് തിരികെ ലഭിക്കും. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലെങ്കിൽ അവളുടെ സഹോദരന്മാർക്കായിരിക്കും ഇത് ലഭിക്കുക.

മാക്സിമം ഊറ്റുക

വൻ തുക സ്ത്രീധനം വാങ്ങിക്കുന്നതിനൊപ്പം പെൺവീട്ടുകാരെ മാക്സിമം ഊറ്റുന്ന സമ്പ്രദായമാണ് ഇപ്പോൾ നിലവിലുള്ളത്. വിവാഹ മണ്ഡപം ബുക്കുചെയ്യുന്നതും സദ്യയുൾപ്പടെയുള്ള വിവാഹച്ചെലവുകളും വഹിക്കേണ്ടത് പെൺവീട്ടുകാരാണ്. വിവാഹം ഉറപ്പിക്കുമ്പോൾ സ്ഥലത്തെ ഏറ്റവും മുന്തിയ മണ്ഡപത്തിൽ വച്ചുവേണം വിവാഹം എന്ന നിർദ്ദേശവും ചെറുക്കന്റെ വീട്ടുകാർ നൽകാറുണ്ടത്രേ. വിവാഹം കഴിഞ്ഞ് പെണ്ണിന്റെ വീട്ടിലേക്ക് ഇരുവരും ആദ്യമായി എത്തുമ്പോൾ കാര്യമായ സമ്മാനം നൽകേണ്ടതും പെൺവീട്ടുകാരുടെ ബാദ്ധ്യതയാണ്.

ബോധവത്കരണം അനിവാര്യം

സ്ത്രീധന നിരോധന നിയമത്തെക്കുറിച്ച് സ്ത്രീകൾക്ക് വ്യക്തമായ ധാരണയുണ്ടാക്കാൻ ബോധവത്കരണം അനിവാര്യമാണ്.ഇനിയൊരു ഷഹാനയും വിസ്മയയും ഉത്രയും സുചിത്രയും ഉണ്ടാകാതിരിക്കാൻ സമൂഹത്തിന്റെ മനോഭാവം മാറ്റംവരുത്താനുള്ള ശക്തമായ ഇടപെടലുകളും നടത്തണം. ഓരോ വ്യക്തികളും സ്ത്രീധനത്തിനെതിരെ നിലപാടെടുക്കണം.സ്ത്രീധനം ചോദിക്കുന്നവരെക്കുറിച്ച് പരാതിപ്പെടാൻ പെൺകുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാകണം. മാതാപിതാക്കൾ മക്കളെ പണത്തോട് ആർത്തിയുള്ളവരാക്കി മാറ്റരുത്. സ്ത്രീകളെ വിവാഹം കഴിക്കുന്നത് അവരുടെ സ്വത്ത് കണ്ടിട്ടാവരുത്. അതിക്രമങ്ങളുണ്ടായാൽ ഉടൻ പൊലീസിൽ അറിയിക്കണം. സ്ത്രീധനത്തിനെതിരായി വനിതാകമ്മിഷനും ശക്തമായി ഇടപെടണം.എങ്കിൽ മാത്രമേ സ്ത്രീധനമെന്ന മഹാമാരിയെ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യാനാവൂ.

dowry

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOWERY, KERALA, SHAHANA, DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.