ഐസ്വാൾ: അധികാരമേറ്റതിനു പിന്നാലെ അഴിമതി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് മിസോറാം പീപ്പിൾസ് മൂവ്‌മെന്റ് (ഇസഡ്. പി.എം) നേതാവ് ലാൽ ദുഹോമ.
കർഷകരുടെ ഉന്നമനത്തിനും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകും. ഇന്നലെ രാവിലെ 11ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ലാൽ ദുഹോമ മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവർണർ ഹരി ബാബു കമ്പംപാട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനൊന്ന് മന്ത്രിമാരും അധികാരമേറ്റു. ചടങ്ങിൽ മിസോ നാഷനൽ ഫ്രണ്ട് (എം.എൻ.എഫ്) നേതാവും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയുമായ സോറംതൻഗയും മുൻ മുഖ്യമന്ത്രി ലാൽ തൻഹാവ്‌ലയും പങ്കെടുത്തു.
40 അംഗ നിയമസഭയിൽ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരാണുള്ളത്. കേന്ദ്രവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന് സാദ്ധ്യതയില്ലെന്നും ലാൽ ദുഹോമ മാദ്ധ്യങ്ങളോട്പറഞ്ഞു.
1984ന് ശേഷം ആദ്യമായാണ് കോൺഗ്രസോ എം.എൻ.എഫോ അല്ലാതൊരു പാർട്ടി അധികാരത്തിലെത്തുന്നത്.
ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന 1977 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ലാൽ ദുഹോമ. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ. ലോക്സഭാംഗമായിരിക്കെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനായി. 2018ൽ സ്വതന്ത്ര എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. ഇസഡ്.പി.എം ഭാരവാഹിയായതിന്റെ പേരിൽ അയോഗ്യനായി. 2021 ഉപതിരഞ്ഞെടുപ്പിൽ ജയിച്ചു. ആറ് പ്രാദേശിക പാർട്ടികൾ ലയിച്ചുണ്ടായ ഇസഡ്.പി.എമ്മിന് 2019ലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകിയത്.
അഭയാർത്ഥി പ്രശ്നമുൾപ്പെടെ വെല്ലുവിളി
താരതമ്യേന ചെറിയ സംസ്ഥാനമാണ് മിസോറാം. മ്യാൻമർ അതിർത്തി പങ്കിടുന്നതിനാൽ തന്ത്രപ്രധാനമായ സംസ്ഥാനം, മ്യാൻമർ, ബംഗ്ലാദേശ് അഭയാർത്ഥികളുടെ കുത്തൊഴുക്ക്, മണിപ്പൂർ കലാപത്തെത്തുടർന്നുള്ള അഭയാർത്ഥികളുടെ വരവ് തുടങ്ങിയ വിഷയങ്ങൾ ലാൽ ദുഹോമ ഉന്നയിക്കാറുണ്ട്. മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ ഇത്തരം നിരവധി വെല്ലുവിളികൾ ലാൽ ദുഹോമയ്ക്കു മുമ്പിലുണ്ട്. അഴിമതി ഉൾപ്പെടെ ഇല്ലാതാക്കി മികച്ച ഭരണം നടപ്പാക്കുമെന്നാണ് തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |