ടെഹ്‌റാൻ : രാജ്യത്തെ ഉന്നത സൈനിക കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതിന് യു.എസ് 5000 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന വിധി പുറപ്പെടുവിച്ച് ഇറാനിയൻ കോടതി.
3,300ലേറെ ഇറാൻ പൗരന്മാർ നൽകിയ ഒരു കേസിന്റെ അടിസ്ഥാനത്തിൽ ടെഹ്‌റാനിലെ കോടതിയുടേതാണ് വിധി. കൂടാതെ, യു.എസ് ഭരണകൂടം, യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, മുൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ തുടങ്ങിയവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു.
2020 ജനുവരി 3നാണ് ട്രംപിന്റെ ഉത്തരവ് പ്രകാരം നടന്ന ഡ്രോൺ ആക്രമണത്തിൽ സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ ജെയിംസ് ബോണ്ടെന്ന് അറിയപ്പെട്ടിരുന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ ഇറാക്കിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വച്ചാണ് വധിച്ചത്.
എം.ക്യൂ - 9 റീപ്പർ ഡ്രോണും അതിൽ ഘടിപ്പിച്ചിരുന്ന എ.ജി.എം - 114 ഹെൽഫയർ ആർ 9 എക്‌സ് 'നിൻജ ' മിസൈലുകളുമാണ് സുലൈമാനിയുടെ ജീവനെടുത്തത്. ഇറാഖിലും മേഖലയിലുടനീളവുമുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെയും സൈനികരേയും ആക്രമിക്കാനുള്ള പദ്ധതികൾ സുലൈമാനിയുടെ നേതൃത്വത്തിൽ സജീവമായി വികസിപ്പിക്കുന്നതായി യു.എസ് ആരോപിച്ചിരുന്നു.
കൊല്ലപ്പെടുമ്പോൾ റെവലൂഷനറി ഗാർഡ്സിന്റെ വിദേശ ഓപ്പറേഷൻ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ തലവനായിരുന്നു സുലൈമാനി. സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാഖിൽ അമേരിക്കൻ, സഖ്യസേനാ സൈനികർ കഴിഞ്ഞിരുന്ന ബേസുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നെങ്കിലും അമേരിക്കൻ ഭാഗത്ത് മരണമുണ്ടായിരുന്നില്ല.
എന്നാൽ നിരവധി സൈനികർക്ക് ഗുരുതര പരിക്കേറ്റു. സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ 2020 ജനുവരി 8ന് ടെഹ്റാനിൽ നിന്ന് കീവിലേക്ക് പറന്നുയർന്ന ഒരു യുക്രെയിൻ യാത്രാ വിമാനം ഇറാൻ അബദ്ധത്തിൽ വെടിവച്ച് വീഴ്ത്തുകയും അതിലുണ്ടായിരുന്ന 176 യാത്രക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |