മോസ്കോ : അടുത്ത വർഷം മാർച്ച് 15 മുതൽ 17 വരെ നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇത് അഞ്ചാം തവണയാണ് പുട്ടിൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇന്നലെ മോസ്കോയിൽ നടന്ന ഒരു അനൗദ്യോഗിക പരിപാടിക്കിടെയാണ് മത്സരിക്കാനുള്ള തീരുമാനം 71കാരനായ പുട്ടിൻ വെളിപ്പെടുത്തിയത്. അതേ സമയം, പ്രതിപക്ഷവും മാദ്ധ്യമങ്ങളും പൂർണമായും തന്റെ നിയന്ത്രണവലയത്തിലായതിനാൽ പുട്ടിൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിക്കുന്ന നേതാവാണ് പുട്ടിൻ. അടുത്ത വർഷം തിരഞ്ഞെടുക്കപ്പെടുന്നതോടെ കുറഞ്ഞത് 2030 വരെയെങ്കിലും അദ്ദേഹം പദവിയിൽ തുടരും. നിലവിൽ 80 ശതമാനം ജനപിന്തുണ അദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോർട്ട്. 1999ൽ ബോറിസ് യെൽറ്റ്‌സിന് കീഴിൽ പ്രധാനമന്ത്രിയായ പുട്ടിൻ 2000ത്തിൽ ആദ്യമായി പ്രസിഡന്റ് പദവിയിലെത്തി. അന്ന് മുതൽ പ്രധാനമന്ത്രി പദമോ പ്രസിഡന്റ് പദമോ മുൻ ഇന്റലിജൻസ് ഓഫീസർ കൂടിയായ പുട്ടിന് സ്വന്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |