ന്യൂയോർക്ക്: ഇന്ന് ലോക ക്രിസ്മസ് കാർഡ് ദിനം. സ്മാർട്ട് ഫോണും ഇന്റർനെറ്റും സജീവമാകുന്നതിന് മുമ്പ്, ക്രിസ്മസ് കാലമെത്തുന്നതോടെ വിപണിയിൽ ക്രിസ്മസ് കാർഡുകൾ തരംഗമായിരുന്നു. പ്രിയപ്പെട്ടവർക്ക് സന്ദേശങ്ങൾ കൈമാറാൻ വിവിധ നിറത്തിലും രൂപത്തിലും വലിപ്പത്തിലുമൊക്കെയുള്ള കാർഡുകൾ എല്ലാവരും വാങ്ങിയിരുന്നു. പാട്ട് കേൾക്കുന്നതും ലൈറ്റ് കത്തുന്നതുമായ ക്രിസ്മസ് കാർഡുകളും വിപണിയിലെത്തി. സ്മാർട്ട് ഫോണുകൾ എല്ലാവരുടെയും കൈകളിലെത്തിയതോടെ ക്രിസ്മസ് ആശംസകൾ ഇപ്പോൾ ഫോൺ വഴിയാണ്. കാർഡുകൾ കൈമാറുന്നവർ വളരെ വിരളമാണ്. പഴയ പ്രതാപം മങ്ങിയെങ്കിലും ക്രിസ്മസ് കാർഡുകളിലൂടെ കൈമാറിയ ഓർമകളുടെ ഗൃഹാതുരത്വം ഒന്ന് വേറെ തന്നെയാണ്.
1843ൽ സർ ഹെൻറി കോൾ ആണ് ഇംഗ്ലണ്ടിൽ ആദ്യമായി വാണിജ്യപരമായി ക്രിസ്മസ് കാർഡ് എന്ന ആശയം കൊണ്ടുവന്നത്. സുഹൃത്തും ചിത്രകാരനുമായ ജോൺ ഹോർസ്‌ലിയുമായി ചേർന്നാണ് ഹെൻറി ക്രിസ്മസ് കാർഡിന് രൂപം നൽകിയത്. ആദ്യത്തെ ക്രിസ്മസ് കാർഡ് ഒരു ഷില്ലിംഗിനാണ് വിറ്റത്. ഏകദേശം 1000ത്തോളം കാർഡുകൾ വിറ്റു പോയി. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ഡിസംബർ 9ന് ക്രിസ്മസ് കാർഡ് ദിനമായി ആചരിക്കുന്നത്.
അതേ സമയം, 1611ൽ ജർമ്മൻ ഗവേഷകൻ മൈക്കൽ മെയർ ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമനും അദ്ദേഹത്തിന്റെ മകൻ ഹെൻറി ഫ്രെഡറികിനും അയച്ചതാണ് അറിയപ്പെട്ടിട്ടുള്ളതിലെ ആദ്യ ക്രിസ്മസ് കാർഡ്. ആദ്യകാലത്ത് യേശുവിന്റെ ജനത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളോട് കൂടിയ ക്രിസ്മസ് കാർഡുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. പക്ഷികളും പ്രകൃതി ദൃശ്യങ്ങളും കാർഡുകളെ ജനപ്രിയമാക്കി. പ്രിന്റിംഗ് ശൈലിയിലുണ്ടായ മാറ്റങ്ങൾ ക്രിസ്മസ് കാർഡിലും മാറ്റങ്ങൾ ഉണ്ടാക്കി. 1849കളിൽ ക്രിസ്മസ് കാർഡിന് അമേരിക്കയിലും പ്രചാരമേറി.
ആദ്യകാലങ്ങളിൽ സമ്പന്നരായിരുന്നു കാർഡ് ഉപയോഗിച്ചിരുന്നത്. 1915ൽ അമേരിക്കക്കാരനായ ജോയ്സ് ഹാളും രണ്ട് സഹോദരൻമാരും ചേർന്ന് ഹാൾമാർക്ക് കാർഡ്സ് എന്ന ഗ്രീറ്റിംഗ് കാർഡ് കമ്പനി സ്ഥാപിച്ചു. ഇന്നും ലോകത്തെ ഏറ്റവും വലിയ ക്രിസ്മസ് കാർഡ് നിർമാതാക്കളിൽ ഒന്നാണ് ഹാൾമാർക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |