SignIn
Kerala Kaumudi Online
Monday, 21 October 2024 2.07 AM IST

മേളയിൽ ഇന്നലെ കാതൽ ദിനം  മമ്മൂട്ടിക്ക് കരഘോഷം  തിയേറ്ററിലേക്ക് ഇരച്ചുകയറി ‌ഡെലിഗേറ്റുകൾ

Increase Font Size Decrease Font Size Print Page
kk

തിരുവനന്തപുരം: ചലച്ചിത്രമേളയെ ഇന്നലെ 'കാതൽ' കീഴടക്കി! കാതൽ പ്രണയം മാത്രമല്ല ; ഉള്ളറിവ് കൂടിയാണ്. മമ്മൂട്ടി എന്ന അഭിനേതാവ് ഒരു കഥാപാത്രത്തിന്റെ ഉള്ളിലേക്ക് എത്രമേൽ കടന്നുപോകുന്നുവെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ജിയോബേബി ഒരുക്കിയ കാതൽ. തിയേറ്റർ റിലീസിന് ശേഷമാണ് ' കാതൽ ദി കോർ ' ചലച്ചിത്രമേളയിലെത്തിയത്. അപ്പോഴും പ്രേക്ഷകാവേശം വർദ്ധിച്ചതേ ഉള്ളൂ. കഴിഞ്ഞ തവണത്തെ മേളയിലും മമ്മൂട്ടി ചിത്രം ' നൻപകൽ നേരത്ത് മയക്കം' ആവേശം തീർത്തിരുന്നു.

മാത്യു ദേവസി എന്ന റിട്ടയേഡ് സഹകരണ ബാങ്ക് ജീവനക്കാരൻ ഒരു പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സ്വന്തം വാർഡിലെ സ്ഥാനാർത്ഥിയാകുന്നു. പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത നാട്ടുകാരറിയുന്നത്. അയാളുടെ ഭാര്യ ഓമന വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുന്നു. മാത്യുവിന് തങ്കനെന്ന ആൺസുഹൃത്തുമായി ബന്ധമുണ്ടെന്ന കാരണം പറഞ്ഞാണ് കേസ്. മലയാള സിനിമാ പ്രേക്ഷകനെ അദ്ഭുതപ്പെടുത്തുകയും ആകാംക്ഷാഭരിതരാക്കുകയും ചെയ്യുന്നതാണ് സിനിമയിലെ പ്രമേയം.

മുൻനിര നടന്മാരൊന്നും ഏറ്റെടുക്കാൻ ധൈര്യപ്പെടാത്ത വേഷം ചെയ്‌തുവെന്നു മാത്രമല്ല, ആ സിനിമ നിർമ്മിക്കാനും മമ്മൂട്ടി സമ്മതിച്ചു. അതാണ് മമ്മൂട്ടി. അഭിനയത്തിന്റെ കാതൽ പലവട്ടം തെളിയിച്ച പ്രതിഭ ഈ സിനിമയിലൂടെ അപ്ഡേറ്റ് ആവുകയായിരുന്നു. ചിത്രത്തിന്റെ മേളയിലെ ആദ്യ പ്രദർശനം ഇന്നലെ കൈരളി തിയേറ്ററിലായിരുന്നു. റിസർവേഷൻ നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. റിസർവേഷൻ ചെയ്യാത്തവർക്കായി അനുവദിച്ചിട്ടുള്ള 30 ശതമാനം സീറ്റുകളിൽ പ്രവേശനത്തിനായി ഡെലിഗേറ്റുകൾ ഒഴുകിയെത്തി. തിയേറ്ററിൽ കയറാനാകാത്തവർ വോളന്റിയർമാരുമായി തർക്കിച്ച് നിരാശരായി മടങ്ങി.

റിസർവേഷൻ ചെയ്യാത്തവർക്കായി അനുവദിച്ചിട്ടുള്ള സീറ്റുകളിൽ മണിക്കൂറുളോളം ക്യൂ നിന്നവരിൽ നിന്നും 30 ശതമാനം പേരെ കയറ്റിയില്ലെന്ന് ഡെലിഗേറ്റുകളുടെ പരാതി. സംഘാടകർ അവർക്ക് വേണ്ടപ്പെട്ടവരെ പിൻവാതിലിലൂടെ പ്രവേശിപ്പിച്ചെന്നും അവർ പറയുന്നു. സംവിധായകൻ ജിയോ ബേബി, തിരക്കഥാകൃത്ത് ആദർശ് സുകുമാരൻ, നടന്മാരായ കുമാർ സുനിൽ, സുധി കോഴിക്കോട് ഉൾപ്പടെയുള്ളവർ പ്രദർശനത്തിനെത്തിയിരുന്നു. മേളയിലെ പ്രേക്ഷക പങ്കാളിത്തം സന്തോഷം പകരുന്നതാണെന്ന് സംവിധായകൻ ജിയോ ബേബി പറഞ്ഞു.

'ആഗ്ര' പറയുന്ന രാഷ്ട്രീയം

മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച കനുബെൽ സംവിധാനം ചെയ്‌ത ഹിന്ദിചിത്രം 'ആഗ്ര' തുടക്കത്തിൽ ഒരു ഫാന്റസി ചിത്രമെന്ന തോന്നലുണ്ടാക്കുമെങ്കിലും കഥ പുരോഗമിക്കുന്നത് ശക്തമായ രാഷ്ട്രീയം പങ്കുവച്ചുകൊണ്ടാണ്. ഡേറ്റിംഗ് ആപ്പുകളുടെ ലോകത്ത് പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കുന്ന ഗുരുവെന്ന 24കാരന്റെ മാനസിക ശാരീകാവസ്ഥകളും അയാൾക്കു ചുറ്റുമുള്ള ലോകവുമാണ് സിനിമയിലുള്ളത്. ചുറ്റുപാടുമുള്ള ആളുകൾ തന്നെ പറ്റിക്കുകയാണെന്ന തിരിച്ചറിവ് പോലും നഷ്ടമാകുന്ന അവസ്ഥയിൽ നിന്ന് ഒരു തിരിച്ചുവരവിന് ഗുരു ശ്രമിക്കുന്നു. തിരിച്ചുവരാൻ ശ്രമിക്കുന്ന യുവാവിനെയും ചിത്രത്തിൽ കാണാം. മോഹിത് അഗർവാൾ കൈയൊതുക്കത്തോടെയാണ് ഗുരുവിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സാങ്കല്പിക കാമുകിയോട് സംസാരിക്കുന്ന, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഗുരുവിന് തന്റെ മനസിന്റെ താളം പലപ്പോഴും നഷ്ടമാകുന്നുണ്ട്. ഗുരുവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പ്രീതിയെന്ന യുവതി (പ്രിയങ്കാ ബോസ്) കഥയിലെ നിർണായക വഴിത്തിരിവുണ്ടാക്കുന്നു. മറ്റ് പ്രധാന വേഷങ്ങളിലെത്തിയ റുഹാനി ശർമ്മ,വിഭ ചിബ്ബർ,സോണാൽ ഝാ,അഞ്ചൽ ഗോസ്വാമി എന്നിവരുടെ പ്രകടനവും മികച്ചതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.