കൊച്ചി: അന്തരീക്ഷം പെട്ടെന്ന് ഇരുൾമൂടി... ചാറ്റൽ മഴ വന്നും പോയുമിരുന്നു... അമ്പതാണ്ടിനിപ്പുറം കേരള ജഴ്‌സിയണിഞ്ഞ് ചരിത്രത്തിലാദ്യമായി കേരളത്തിന് സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം സമ്മാനിച്ച 1973ലെ താരങ്ങളിൽ ജീവിച്ചിരിക്കുന്നവർ ഇന്നലെ ഒരിക്കൽകൂടി എറണാകുളം മഹരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ പ്രകൃതികൂടി ചരിത്രത്തിലേക്ക് മടങ്ങിപ്പോയി. സന്തോഷ് ട്രോഫി ഫുട്ബാൾ പ്ലെയേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി സമ്മാനിച്ച താരങ്ങളെ ആദരിച്ച ചടങ്ങിലാണ് സുവർണ താരങ്ങളും പിൻതലമുറക്കാരും സൗഹൃദമത്സരം നടന്നത്. 1973 ഡിസംബർ 27നാണ് റെയിൽവേയ്സിനെ തോൽപ്പിച്ച് ക്യാപ്ടൻ മണിയുടെ ടീം സ്വർണം നേടിയത്.
"കാതിൽ ഇപ്പോഴും ഗ്യാലറിയിൽ നിന്നുള്ള ആർപ്പുവിളിയാണ്. പകരക്കാരനായി എത്തിയപ്പോഴുള്ള നെഞ്ചിടിപ്പ് എങ്ങനെയായിരുന്നോ, അതുപോലെയാണ് ഇപ്പോഴും," ഓർമ്മകൾ പങ്കുവച്ച് അന്നത്തെ ഹീറോ ഗോൾകീപ്പർ ജി. രവീന്ദ്രൻ നായർ പറഞ്ഞു. 'അന്ന് ഇതുപോലെ തന്നെയായിരുന്നു. മത്സരത്തിന് മുമ്പ് ആകാശമാകെ ഇരുണ്ടുമൂടി. പിന്നെയൊരു മഴ. കേരളം വഴങ്ങിയ രണ്ടാം ഗോൾ... ഇന്നുമെന്നെ വേദനിപ്പിക്കുന്ന ഗോൾ. പന്ത് കൈയിലൊതുക്കിയെങ്കിലും നനഞ്ഞിരുന്നതിനാൽ വഴുതിപ്പോയി. പിന്നീട് കളിതീരും വരെ മൈതാനത്തു നിന്ന് ഉരുകുകയായിരുന്നു. ഇനി മൂന്ന് മിനിട്ടേയുള്ളൂ മോനെ... ശരീരം മറന്ന് കളിക്ക്... ഗ്യാലറിയിൽ നിന്ന് കാണികൾ അന്ന് നൽകിയ ഊർജം ഇപ്പോഴും കരുത്തുപകരുന്നു. മത്സരം ജയിച്ചെങ്കിലും എനിക്കത് വിശ്വസിക്കാൻ ഏറെ നേരം വേണ്ടിവന്നു," രവീന്ദ്രൻ നായർ പറഞ്ഞു.
1973ലെ 26 അംഗ ടീമിൽ 10 പേരാണ് ഇപ്പോഴുള്ളത്. ആ ടീമിലെ അംഗങ്ങളായ വിക്ടർ മഞ്ഞില, കെ.പി. സേതുമാധവൻ, ബാബു നായർ, എൻ.കെ. ഇട്ടിമാത്യു, കെ.പി. ഉസ്മാൻ കോയ, സി.സി ജേക്കബ്, എം.ഒ. ജോൺ, എം. മിത്രൻ, പി.പി. പ്രസന്നൻ, കെ. ചേക്കു, പി. പൗലോസ്, പി. അബ്ദുൾ ഹമീദ്, വി. ബ്ലാസി ജോർജ്, കെ. നജ്മുദ്ദീൻ, കെ.പി. വില്യംസ്, മുഖ്യ പരിശീലകനായിരുന്ന ഒളിമ്പ്യൻ സൈമൺ സുന്ദരരാജ് എന്നിവരും വിട്ടുപിരിഞ്ഞുപോയ താരങ്ങളുടെ കുടുംബങ്ങളും ഒത്തുചേർന്നു. അന്ന് നായകനായിരുന്ന ടി.കെ.എസ് മണിയുടെ മകൻ ആനന്ദാണ് ഇന്നലെ ഓർമ്മകൾ പങ്കുവയ്ക്കാനെത്തിയത്. ഇവരെ ഹൈബി ഈഡൻ എം.പി, മുൻ ഇന്ത്യൻ താരം ഐ.എം. വിജയൻ, ടി.ജെ. വിനോദ് എം.എൽ.എ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവർ ചേർന്ന് ആദരിച്ചു. റേഡിയോയിലൂടെ ഫുട്ബാൾ മത്സരം കേട്ടവരും പരിപാടിയുടെ ഭാഗമായി.
ക്യാപ്ടൻ മണിയുടെ മാന്ത്രിക ഹാട്രിക്ക്
മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഫൈനലിലാണ് കേരള താരങ്ങൾ ആദ്യമായി ഫ്ളഡ്ലിറ്റിന് കീഴിൽ കളിക്കുന്നത്. 3-2 എന്ന സ്കോറിനായിരുന്നു കേരളത്തിന്റെ അവിസ്മരണീയജയം. കേരളത്തിന്റെ മൂന്ന് ഗോളുകളും നേടിയത് നായകൻ ടി.കെ.എസ് മണിയാണ്.
ടൂർണമെന്റിന്റെ അതുവരെയുള്ള ചരിത്രത്തിൽ സ്വന്തം ഗ്രൗണ്ടിൽ ഹാട്രിക്കടിച്ച് ഒരു ക്യാപ്ടൻ ട്രോഫി നേടുക എന്ന അപൂർവ ബഹുമതിയാണ് കളിയിലെ ഹീറോയായ മണി സ്വന്തമാക്കിയത്. ഇന്ദർ സിംഗും സുബ്രതോ ഭട്ടാചാർജിയും ഭൗമിക്കുമൊക്കെ അണിനിരന്ന വമ്പന്മാരായ റെയിൽവേയ്സിനെ അമ്പരപ്പിച്ച പ്രകടനമായിരുന്നു മണിയുടേത്.
ആദ്യ പകുതിയിൽ നജീമുദ്ദീൻ നൽകിയ പാസിലൂടെ നായകന്റെ ആദ്യഗോൾ. രണ്ടാം പകുതിയിൽ വില്യം ഒരുക്കിയ വഴികളിലൂടെ മണിയുടെകാലുകൾ ഗോൾവലകുലുക്കി. 65ാം മിനിറ്റിൽ ചിന്നറെഡ്ഡിയിലൂടെ റെയിൽവേ സ്‌കോർ തുറന്നു. 70ാം മിനിട്ടിൽ മണി മൂന്നാം ഗോളുമടിച്ച് മണി ഹാട്രിക് മാന്ത്രികനായി. നജീമുദ്ദീൻ തന്നെയായിരുന്നു വഴിയൊരുക്കിയത്. മത്സരം തീരാൻ എട്ടുമിനിറ്റ് ശേഷിക്കെ ദിലീപ് പാലിത്ത് കേരളത്തിന്റെ ഗോൾവല കുലുക്കി. പിന്നീട് സമനിലപിടിക്കാൻ പോലും കേരളം അസരം കൊടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |