തൃശൂർ: തൃശൂർ പൂരം എക്‌സിബിഷന് ഈടാക്കുന്ന തറവാടക 39 ലക്ഷത്തിൽ നിന്നും 2.20 കോടിയായി ഉയർത്തിയതിനെ ന്യായീകരിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. എക്സിബിഷന്റെ വരുമാനം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കാണ്. പൂരത്തിന്റെ വരവ് ചെലവ് കണക്കുകൾ ഈ ദേവസ്വങ്ങൾ പുറത്തുവിടണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ പറഞ്ഞു. ഉയർത്തിയ തറവാടക കൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ദേവസ്വങ്ങൾ. കോടതി നിർദ്ദേശമനുസരിച്ചാണ് തറവാടക കൂട്ടിയതെന്നും, കോടതി പറഞ്ഞാൽ തുക കുറയ്ക്കുമെന്നും സുദർശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
എക്‌സിബിഷന്റെ വരുമാനം ഉപയോഗിച്ച് പൂരം നടത്തണമെന്നാണ് കരാർ. എന്നാൽ വെടിക്കെട്ടിനും ആനയ്ക്കും മേളത്തിനും വരെ സ്‌പോൺസർഷിപ്പുണ്ട്. മുപ്പത് സെറ്റ് കുടയ്ക്കും സ്‌പോൺസറുണ്ട്. ഇതു കൂടാതെ ദേവസ്വങ്ങൾ സംഭാവന പിരിക്കുന്നതായും അതിന് രസീതുള്ളതായും എം.കെ.സുദർശൻ പറഞ്ഞു. ഒരു ഘടകപൂരത്തിന് 1.3 കോടിയോളം സംഭാവന പിരിക്കുന്നുണ്ട്. ഒരു രൂപ പോലും സംഭാവന പിരിക്കുന്നില്ലെന്നാണ് ഇരുദേവസ്വങ്ങളും പറയുന്നത്. തറവാടക വർദ്ധിപ്പിക്കുന്നത് പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തറവാടക കൂട്ടിയാൽ പൂരം ചടങ്ങിൽ ഒതുക്കുമെന്ന് യോഗം ചേർന്ന് ഇരുവിഭാഗവും വ്യക്തമാക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |