തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മന്ത്രിയ്‌ക്കടക്കം 628 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന വിവരം അനുസരിച്ച് രാജ്യത്ത് പുതുതായി 628 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ആകെ ആക്‌ടീവ് കേസുകൾ 4054ആയി. രാജ്യത്തെ കഴിഞ്ഞദിവസമുണ്ടായ ഏക കൊവിഡ് മരണം കേരളത്തിലാണ്. സംസ്ഥാനത്ത് പുതുതായി 128 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ഒരു മരണവും റിപ്പോർട്ട് ചെയ്‌തു.
കേരളത്തിലെ ആക്‌ടീവ് കേസുകളുടെ എണ്ണം 3128 ആയി. രാജ്യത്ത് ഇതുവരെ 4.50 കോടി കോടി ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവർ 4.44 കോടിയാണ്. റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 63 എണ്ണം കൊവിഡിന്റെ പുതിയ വകഭേദമാണ്. ഇതുവരെ 34 കേസുകൾ കണ്ടെത്തിയ ഗോവയിലാണ് ഏറ്റവുമധികം പുതിയ വകഭേദം ബാധിച്ച രോഗികൾ ഉള്ളത്.
മഹാരാഷ്‌ട്രയിൽ ഒൻപതും കർണാടകത്തിൽ എട്ടും കേരളത്തിലും തമിഴ്‌നാട്ടിലും ആറും നാലും വീതവും തെലങ്കാനയിൽ രണ്ടുപേർക്കുമാണ് ജെഎൻ 1 വകഭേദം കണ്ടെത്തിയത്.മഹാരാഷ്‌ട്രയിൽ ഒരു മന്ത്രിയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൃഷിമന്ത്രി ധനഞ്ജയ് മുണ്ഡെയ്‌ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ ജില്ലയിലെ തലപ്പാടി, സാറഡുക്ക,സ്വർഗ, സുള്ള്യപദവ്,ജാൽസൂർ എന്നിവിടങ്ങളിൽ കർണാടക കൊവിഡ് ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികളിൽ രോഗലക്ഷണം കണ്ടാൽ ഉടൻ പരിശോധന നടത്താനും നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |