തിരുവനന്തപുരം: പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് സംസ്ഥാന പൊലീസിനെ കേന്ദ്ര സർക്കാർ പരിശീലിപ്പിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഒഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് പരിശീലകരെ അയയ്ക്കും. ശാസ്ത്രീയ, ഡിജിറ്റൽ തെളിവുശേഖരിക്കുന്നതിൽ ക്രൈംറെക്കാഡ്സ് ബ്യൂറോയും പരിശീലിപ്പിക്കും.
പുതിയ ക്രിമിനൽനിയമങ്ങൾ പൊലീസ് പരിശീലിക്കേണ്ടിവരുമെന്ന് കേരളകൗമുദി ഡിസംബർ 24ന് റിപ്പോർട്ട് ചെയ്തിരുന്നു.
എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിനെ പരിശീലിപ്പിക്കാൻ 3000 ട്രെയിനർമാരെയാണ് കേന്ദ്രം നിയോഗിക്കുക. ഉന്നത പൊലീസുദ്യോഗസ്ഥരെ ആദ്യം പഠിപ്പിക്കും. തൃശൂരിലെ പൊലീസ് അക്കാഡമി, തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിംഗ് കോളേജ്, ജില്ലകളിലെ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാവും പരിശീലനം. സി.പി.ഒ മുതൽ ഡി.ജി.പിവരെ അറുപതിനായിരത്തോളം പൊലീസുകാരെയാണ് പരിശീലിപ്പിക്കേണ്ടത്.
ഐ.പി.സിയടക്കം നിയമങ്ങൾ മാറിയതോടെ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതു മുതൽ പുതുതായി പഠിക്കണം. എഫ്.ഐ.ആറിലെ വകുപ്പുകളിൽ പിഴവുണ്ടായാലും തെളിവുശേഖരിക്കുന്നതിൽ വീഴ്ചയുണ്ടായാലും കേസിനെ ബാധിക്കും. പ്രതികൾ രക്ഷപെടാനിടയാക്കും. അതിനാൽ കുറ്റപത്രം നൽകുന്നതിനും കേസ് നടത്തിപ്പിനും മേൽനോട്ടം വഹിക്കാൻ എല്ലാ ജില്ലകളിലും പ്രോസിക്യൂഷൻ ഡയറക്ടറെ നിയമിക്കും.
പുതിയ നിയമപ്രകാരം 90 ദിവസത്തിനകം കുറ്റപത്രം നൽകിയിരിക്കണം. പിന്നീട് അനുബന്ധ കുറ്റപത്രമാവാം. ഇതുവരെ രണ്ടാംനിര തെളിവുകളായിരുന്ന (സെക്കൻഡറി) ഇലക്ട്രോണിക് രേഖകൾ ഇനി പ്രാഥമിക തെളിവായി മാറും. ഫോറൻസിക്, വിരലടയാള, ഡിജിറ്റൽ, സൈബർ വിദഗ്ദ്ധർക്ക് പുതിയ തെളിവുനിയമപ്രകാരം പരിശീലനം നൽകും.
മാറിയത് 3 നിയമങ്ങൾ
1. 1860 മുതലുണ്ടായിരുന്ന ഐ.പി.സിക്ക് പകരം ഭാരതീയ ന്യായസംഹിത
2. 1898 മുതലുള്ള സി.ആർ.പി.സിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത
3. 1872 മുതലുള്ള തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ
പൊലീസിൽ സൈബർ
ഡിവിഷൻ രൂപീകരിച്ചു
തിരുവനന്തപുരം: പൊലീസിൽ സൈബർ ഡിവിഷൻ രൂപീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സങ്കീർണമായ സൈബർ കുറ്റകൃത്യങ്ങൾ വൻതോതിൽ വർദ്ധിക്കുന്നത് കണക്കിലെടുത്താണിത്.
സൈബർ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിംഗ്, നെറ്റ്വർക്ക് സുരക്ഷ, റിസ്ക് മാനേജ്മെന്റ്, ഡിജിറ്റൽ ഫോറൻസിക് മേഖലകളിൽ പ്രാവീണ്യമുള്ളവരാവും ഇതിലുണ്ടാവുക. ആധുനിക കാലത്തെ സൈബർ വെല്ലുവിളികൾ നേരിടുകയും ലക്ഷ്യമാണ്. ടെലികമ്മ്യൂണിക്കേഷൻ ഡിവിഷനിലും,മറ്റ് വിഭാഗങ്ങളിൽ നിന്ന് പുനർവിന്യാസം വഴിയും കണ്ടെത്തുന്ന പൊലീസുകാരെ ഉൾപ്പെടുത്തിയാവും സൈബർ ഡിവിഷൻ പ്രവർത്തിക്കുക. രണ്ട് എസ്.പിമാരടക്കം 466 അംഗങ്ങളുണ്ടാവും.
സൈബർ ഓപ്പറേഷൻ ആസ്ഥാനം, റിസർച്ച് ആൻഡ് അനാലിസിസ് യൂണിറ്റ്, സൈബർ പട്രോൾ, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവയാവും ഡിവിഷനിലുണ്ടാവുക. രണ്ട് എസ്.പി, 4 ഡിവൈ.എസ്.പി, 13 സി.ഐ, 93 എസ്.ഐ, 9എ.എസ്.ഐ, 145 സീനിയർ സി.പി.എ, 200 സി.പി.ഒ തസ്തികകൾ. ടെലി കമ്മ്യൂണിക്കേഷൻ എസ്.പി, ഐ.സി.ടി എസ്.പി തസ്തികകൾ സൈബർ പൊലീസ് സൂപ്രണ്ട് എന്നാക്കി മാറ്റി. സായുധ സേനയിലെ 4 അസി.കമൻഡാന്റ് തസ്തികകൾ സൈബർ ഡിവിഷനിലാക്കി. നിറുത്തലാക്കിയ 110 ടെക്നിക്കൽ പൊലീസ് കോൺസ്റ്റബിൾ തസ്തികകളിൽ 84 എണ്ണം സൈബർ ഡിവിഷനിലാക്കി.
ലോകത്തെവിടെയും സംഭവിക്കുന്ന സൈബർ കുറ്റകൃത്യങ്ങളുടെ ഡേറ്റാ ബേസ് സൃഷ്ടിക്കാനും സൈബർ കേസന്വേഷണത്തിലെ കഴിവ് മെച്ചപ്പെടുത്താനുമായി ഉദ്യോഗസ്ഥർക്ക് ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ തുടർച്ചയായി പരിശീലനം നൽകണമെന്നും ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |