തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമര ചരിത്രത്തെ എക്കാലവും ത്രസിപ്പിക്കുന്ന ഒരു പേരാണ് മണ്ണന്തല കരുണാകരന്റേത്. ആ ധീര ദേശാഭിമാനിയുടെ പത്താം ചരമവാർഷികം ജനുവരി 9ന് കടന്നുപോവുകയാണ്. മണ്ണന്തല കരുണാകരനിൽ സ്വാതന്ത്ര്യ അഭിവാജ്ഞയും, ദേശസ്നേഹവും മുളപൊട്ടുന്നത് കുഞ്ഞും നാളിലാണ്. കേരള നവോത്ഥാനത്തിന്റെ തിളക്കമാർന്ന അദ്ധ്യായമായ വൈക്കം സത്യാഗ്രഹത്തിന് ഗാന്ധിജി തിരുവനന്തപുരം വഴി കടന്നുപോകുകയായിരുന്നു. വഴിയിലൊരിടത്തും സ്വീകരണം വേണ്ടെന്ന് ഗാന്ധിജി നിർദ്ദേശിച്ചിരുന്നു. എന്നാൽ തിരുവനന്തപുരത്തുവച്ച് ജനക്കൂട്ടത്തിൽനിന്ന് ഒരു കൊച്ചുകുട്ടി ഹാരവുമായി റോഡിലേക്ക് കയറി. ഗാന്ധിജിയുടെ കാർ അറിയാതെനിന്നു. ഹാരവുമായി നിൽക്കുന്ന കുട്ടിക്ക് ഗാന്ധിജി ചിരിച്ചുകൊണ്ട് കഴുത്ത് നീട്ടിക്കൊടുത്തു. കുട്ടിയെ തലോടി. ആ കുട്ടിയിലാണ് പിൽക്കാലത്തെ സാഹസികനായ സ്വാതന്ത്ര്യ സമര പോരാളി ജന്മമെടുത്തത്. അതായിരുന്നു പത്തുവയസുള്ള കരുണാകരന്റെ ദേശസ്നേഹപരമായ ജീവിതത്തിന്റെ തുടക്കം. ഗാന്ധിജിക്ക് ഹാരമണിയിച്ച സ്കൂൾ വിദ്യാർത്ഥിയായ കരുണാകരൻ അന്നുതന്നെ ഹീറോയായി. തിരുവനന്തപുരം മണ്ണന്തലയിലെ പ്രശസ്ത കർഷക കുടുംബത്തിൽ കൊച്ചുരാമൻ-കാർത്ത്യായനി ദമ്പതിമാരുടെ മകനായി 1915 ജനുവരി 26ന് കരുണാകരൻ ജനിച്ചു.
വട്ടിയൂർക്കാവ് സമ്മേളനം
ദേശീയ പതാക ഉയർത്തൽ
സർ സി.പിയുടെ നിരോധനാജ്ഞയെ വെല്ലുവിളിച്ചുകൊണ്ട് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് അതിന്റെ ആദ്യസമ്മേളനം വിളിച്ചുചേർത്തു. 1938 ഡിസംബർ 22ന് വട്ടിയൂർക്കാവിലെ സമ്മേളന സ്ഥലവും വേദിയും സർ സി.പിയുടെ പൊലീസും പട്ടാളവും കൈയേറി നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളും ആയിരക്കണക്കിന് ദേശാഭിമാനികളും നോക്കിനിൽക്കെ കരുണാകരനും വോളന്റിയർമാരും കടന്നുവന്നു. മൈതാനത്ത് നാട്ടിയിരുന്ന പടുകൂറ്റൻ കൊടിമരത്തിൽ കയറി ബ്രിട്ടീഷ് ഭരണകൂടവും രാജവാഴ്ചയും നിരോധിച്ചിരുന്ന ത്രിവർണ്ണ പതാക ഉയർത്തിയത് ചരിത്രമായി.
സെക്രട്ടേറിയറ്റിൽ
ദേശീയ പതാക
ക്വിറ്റ് ഇന്ത്യ സമര കാലത്ത് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആഹ്വാനപ്രകാരം മണ്ണന്തല കരുണാകരൻ ഏറ്റെടുത്ത ഏറ്റവും സാഹസികമായ ചുമതലയാണ് ബ്രിട്ടീഷുകാരനായ ബാർട്ടൺ സായിപ്പ് പണിത സെക്രട്ടേറിയറ്റിന് മുകളിൽ ദേശീയ പതാക ഉയർത്തിയത്. 1942 ആഗസ്റ്റ് 14ന് രാത്രിയിൽ മണ്ണന്തല കരുണാകരന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തൽ ആരംഭിച്ചു. ആദ്യം പട്ടം കൊട്ടാര നടയിൽ പതാക ഉയർത്തി. തുടർന്ന് യൂണിവേഴ്സിറ്റി ഓഫീസ്, വഞ്ചിയൂർ എസ്. എം.വി സ്കൂൾ പരിസരം അതിനുശേഷം പുളിമൂട്ടിലെ പുളിമരം എന്നിവിടങ്ങളിലും പതാക ഉയർത്തി. അവസാനമായി ഗവ. സെക്രട്ടേറിയറ്റിന് മുൻപിൽ മണ്ണന്തല കരുണാകരന്റെ നേതൃത്വത്തിലുള്ള സൂയിസൈഡ് സ്ക്വാഡെത്തി. സെക്രട്ടേറിയറ്റിന് മുന്നിൽ റൈഫിൾ ധാരികളായ പൊലീസും പട്ടാളവും നിലയുറപ്പിച്ചിരുന്നു. ദൗത്യം നിർവഹിക്കാനാകാതെ മടങ്ങാനാവില്ല. മണ്ണന്തല കരുണാകരന്റെ നേതൃത്വത്തിലുള്ള സംഘം സെക്രട്ടേറിയറ്റിന് പിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിന് വശത്തുകൂടി പ്രവേശിച്ചു. മണ്ണന്തല കരുണാകരൻ മുകളിൽ കയറി സെക്രട്ടേറിയറ്റിൽ ഉയർത്തിയിരുന്ന തിരുവിതാംകൂർ രാജപതാക അഴിച്ചുമാറ്റി അവിടെ ത്രിവർണ്ണ പതാക ഉയർത്തി. ആഗസ്റ്റ് 15ന് നേരം പുലരുന്നത് സെക്രട്ടേറിയറ്റിലെ ത്രിവർണ്ണ പതാക പാറിക്കളിക്കുന്നത് കണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |