ഭുവനേശ്വര്‍: പുതിയ വര്‍ഷത്തില്‍ തകര്‍പ്പന്‍ തുടക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കലിംഗ സൂപ്പര്‍ കപ്പില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഷില്ലോംഗ് ലജോംഗ് എഫ്.സിയെ തോല്‍പ്പിച്ചാണ് കേരളം തുടങ്ങിയത്. ഗ്രൂപ്പ് ബി മത്സരത്തിലാണ് ഷില്ലോംഗുമായി ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുമുട്ടിയത്. ക്വാമി പെപ്ര രണ്ട് ഗോള്‍ നേടി തിളങ്ങിയപ്പോള്‍ മുഹമ്മദ് അയ്മാനും കേരളത്തിനായി വല കുലുക്കി.
ആക്രമണ ഫുട്‌ബോളിലൂടെ എതിര്‍ടീമിന്റെ ഗോള്‍മുഖം ബ്ലാസ്‌റ്റേഴ്‌സ് നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. മാര്‍കോ ലെസ്‌കോവിച്ച് വിട്ടുനിന്ന കളിയില്‍ ദിമിത്രി ഡയമന്റകോസാണ് ടീമിനെ നയിച്ചത്. ഇരുപത്തിയെട്ടാം മിനിറ്റില്‍ ലാജോംഗ് സ്‌ട്രൈക്കര്‍ കരീമിനെ ബോക്‌സില്‍ സച്ചിന്‍ സുരേഷ് വീഴ്ത്തിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ഗോളാക്കിയത് മാത്രമാണ് ഷില്ലോംഗിന്റെ മറുപടി.
കിക്കെടുത്ത നായകന്‍ റെനാന്‍ പൗളിഞ്ഞോ സച്ചിന്‍ സുരേഷിനെ അനായാസം മറികടന്നു. ഇരട്ട ഗോള്‍ നേടിയ ക്വാമി പെപ്രയാണ് കളിയിലെ താരം. ഗ്രൂപ്പില്‍ ജംഷദ്പൂര്‍ എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവര്‍ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.
ഐഎസ്എല്ലിലെ 12 ടീമുകളും ഐ ലീഗിലെ നാല് ടീമുകളുമാണ് സൂപ്പര്‍കപ്പില്‍ ഏറ്റുമുട്ടുന്നത്. നാല് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പിലായി വേര്‍തിരിച്ചാണ് മത്സരങ്ങള്‍. ഗ്രൂപ്പ് ജേതാക്കളാകുന്ന ടീമുകള്‍ സെമിയിലേക്ക് യോഗ്യത നേടും. വിജയികള്‍ക്ക് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത ലഭിക്കും. ഒഡീഷ എഫ്.സിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |