18ശതമാനം പലിശയോടെ പിഴ ചുമത്താൻ നിർദ്ദേശം
തിരുവനന്തപുരം : ഉറവിട മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ പതിനെട്ടാമത്തെ അടവുമായി സർക്കാർ.
കിച്ചൺ ബിൻ ചെടി നടാനും മറ്റാവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നവർക്ക് ഇനി പിടിവീഴും. ബിന്നിൻെറ വില 18ശതമാനം പലിശയോടെ തിരിച്ചുപിടിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി. കിച്ചൺ ബിൻ വാങ്ങിയതിന് ശേഷം മൂന്നു മാസം തുടർച്ചയായി ഉപയോഗിക്കാതിരിക്കുന്നതായി കണ്ടെത്തിയാലാണ് നടപടി.ബിൻ ഉപയോഗിക്കാത്തവർ മാലിന്യം പൊതുഇടങ്ങളിലേക്ക് വലിച്ചെറിയുന്നതായി കണക്കാക്കും.
ഉറവിട മാലിന്യ സംസ്കരണത്തിൻെറ ഭാഗമായി കിച്ചൺബിന്നുകൾ തദ്ദേശസ്ഥാപനങ്ങൾ വഴി സബ്സിഡി നിരക്കിൽ ലഭ്യമാക്കിയെങ്കിലും ജനങ്ങൾ ഭൂരിഭാഗവും അതിനോട് മുഖം തിരിക്കുന്നതായി കണ്ടെത്തിയതോടെയാണ് സർക്കാരിൻെറ പുതിയ നടപടി.
ഓരോ തദ്ദേശസ്ഥാപനവും അംഗീകൃത ഏജൻസിയിൽ നിന്ന് വാങ്ങുന്ന കിച്ചൺ ബിൻ 10ശതമാനം സബ്സിഡിയോടെയാണ് ഓരോവീടിനും നൽകുന്നത്. ഓരോ തദ്ദേശസ്ഥാപനവും ഓരോ നിരക്കിലാണ് ബിൻ വാങ്ങുന്നത്.തിരുവനന്തപുരം കോർപറേഷൻ 1553രൂപയുള്ള കിച്ചൺബിന്നാണ് നിലവിൽ വാങ്ങുന്നത്.ഇത് 153രൂപയ്ക്കാണ് വീടുകൾക്ക് നൽകുന്നത്.മൂന്നു മാസം ബിൻ ഉപയോഗിക്കാതിരുന്നാൽ ബിന്നിന്റെ വിലയായ 1553രൂപ 18ശതമാനം പലിശയോടെ തിരിച്ചടയ്ക്കണം. 153രൂപ നൽകി കിച്ചൺ ബിൻ വാങ്ങിയവർ ഉപയോഗിക്കാതിരുന്നാൽ 1832.54രൂപ പിഴ അടയ്ക്കേണ്ടി വരും.
പ്രശ്നം ഇനോകുലം,
പരിഹാരം ഹരിതകർമ്മ
വീടുകളിലും ഓഫീസുകളിലും കിച്ചൺബിൻ വാങ്ങിയവർ ഭൂരിഭാഗവും അത് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പ്രധാന കാരണം ഇനോകുലത്തിൻെറ (കിച്ചൺ ബിന്നിൽ മാലിന്യത്തെ കമ്പോസ്റ്റാക്കുന്ന മിശ്രിതം) അഭാവമാണ്.ബിൻ നൽകുന്നവർ യഥാസമയം ഇനോകുലം നൽകാറില്ല. വാർഡടിസ്ഥാനത്തിൽ കൃഷിഭവനുകൾ വഴി ഇനോകുലം നൽകാനുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് അജൈവ മാലിന്യം ശേഖരിക്കുന്നതിന് യഥാസമയം വീടുകളിലെത്തുന്ന ഹരിത കർമ്മസേന വഴി ഇനോകുലം നൽകാൻ സർക്കാർ ശ്രമിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ യഥാസമയം ഫണ്ട് വകയിരുത്തി ഇനോകുലം വാങ്ങി ഹരിതകർമ്മസേനയ്ക്ക് കൈമാറിയാലേ അത് ഫലപ്രദമാകൂ.
തദ്ദേശസ്ഥാപനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
കിച്ചൺ ബിൻ സ്ഥാപിച്ചാൽ ആദ്യമാസം ആഴ്ചയിലൊരിക്കൽ വിലയിരുത്തണം.
രണ്ടാമത്തെ മാസം രണ്ടാഴ്ചയിലൊരിക്കൽ
മൂന്നാമത്തെ മാസം മുതൽ മാസത്തിലൊരിക്കൽ
പ്രവർത്തനം ഉറപ്പാക്കേണ്ടത് നിർവഹണ ഉദ്യോഗസ്ഥന്റെ ചുമതല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |