ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഉസ്ബക്കിസ്ഥാൻ ഇന്ത്യയെ 3-0ത്തിന് തോൽപ്പിച്ചു
ദോഹ : ഉസ്ബക്കിസ്ഥാനെതിരായ ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിലെ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് തോറ്റ് ഇന്ത്യ. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെയാണ് മൂന്നുഗോളുകളും സുനിൽ ഛെത്രിയും സംഘവും വഴങ്ങിയത്.
ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയുമായി രണ്ട് ഗോൾ വഴങ്ങിയതിനാൽ പ്രീക്വാർട്ടറിലേക്ക് എത്താൻ ഉസ്ബക്കിസ്ഥാനെ സമനിലയിലെങ്കിലും തളയ്ക്കേണ്ടത് അനിവാര്യമായിരുന്ന ഇന്ത്യയ്ക്ക് ഇന്നലെ തുടക്കത്തിലേ തിരിച്ചടിയേറ്റു. നാലാം മിനിട്ടിൽതന്നെ അബ്ബോസ്ബെക്ക് ഫസ്യുള്ളേവിലൂടെ ഉസ്ബക്കിസ്ഥാൻ ഇന്ത്യൻ വലകുലുക്കി. 18-ാം മിനിട്ടിൽ ഇഗോർ സെർജിയേവ് രണ്ടാം ഗോളും സ്കോർ ചെയ്തു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഷെസോദ് നസുള്ളായേവാണ് മൂന്നാം ഗോളടിച്ചത്.
രണ്ടാം പകുതിയിൽ ഇന്ത്യ മൻജീത് സിംഗിന് പകരം മലയാളി താരം കെ.പി രാഹുലിനെ കളത്തിലിറക്കിയെങ്കിലും തിരിച്ചടിക്കാൻ കഴിഞ്ഞില്ല.
1-0
4-ാം മിനിട്ട്
അബ്ബോസ്ബെക്ക് ഫസ്യുള്ളേവ്
2-0
18-ാം മിനിട്ട്
ഇഗോർ സെർജിയേവ്
3-0
45+4 -ാം മിനിട്ട്
ഷെസോദ് നസുള്ളായേവ്
നാലാമതായി ഇന്ത്യ
രണ്ട് തോൽവികളോടെ ബി ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ സിറിയയെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപ്പിച്ച ഓസ്ട്രേലിയ ആറുപോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. ആദ്യ കളിയിൽ സിറിയയുമായി ഗോൾ രഹിത സമനില പാലിച്ചിരുന്ന ഉസ്ബക്കിസ്ഥാൻ ഇന്നലത്തെ വിജയത്തോടെ നാലുപോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതെത്തി. ഒരു പോയിന്റുള്ള സിറിയയാണ് മൂന്നാം സ്ഥാനത്ത്.
ഇനി എന്ത് ?
അടുത്ത ചൊവ്വാഴ്ച സിറിയയുമായി ഒരു മത്സരം കൂടി ഇന്ത്യയ്ക്ക് അവശേഷിക്കുന്നുണ്ട്. അതിൽ വലിയ മാർജിനിൽ ജയിച്ചാലും ഭാഗ്യമുണ്ടെങ്കിലേ മികച്ച മൂന്നാം സ്ഥാനക്കാരായെങ്കിലും പ്രീ ക്വാർട്ടറിലെത്താനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |