നെടുങ്കണ്ടം: മാത്യു കുഴൽനാടൻ എം.എൽ.എ സർക്കാർ ഭൂമി കൈയേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ കപ്പിത്താൻ റിസോർട്ട് പണിത ഭൂമിയിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റവന്യൂ വിഭാഗത്തിന്റെ കണ്ടെത്തൽ.
പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമിയുണ്ട്. വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിലാണ് സർക്കാർ ഭൂമി കണ്ടെത്തിയത്. നിയമപ്രകാരമുള്ള ഒരു ഏക്കർ 20 സെന്റ് ഭൂമിയിൽ മിച്ചഭൂമി കേസുള്ള കാര്യം മറച്ച് വെച്ച് രജിസ്‌ട്രേഷൻ ചെയ്ത് പോക്കുവരവ് നടത്തിയെന്ന് വിജിലൻസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 50 സെന്റ് പുറമ്പോക്ക് ഭൂമി കൈയേറി എം.എൽ.എ മതിൽ നിർമ്മിച്ചെന്നും സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1,000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലൻസ് കണ്ടെത്തിയത്.
2008ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലത്താണ് മാത്യു കുഴൽനാടന്റെ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം വിൽപന നടത്താനാകില്ല. അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്റെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സ്ഥലം തിരികെ പിടിക്കാൻ ശുപാർശ നൽകുമെന്ന് നേരത്തെ വിജിലൻസും വ്യക്തമാക്കിയിരുന്നു. ആധാരത്തിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ഭൂമി തന്റെ കൈവശമുണ്ടോ എന്ന് അറിയില്ലെന്നും അളന്നുനോക്കി കൂടുതലുണ്ടെങ്കിൽ നടപടി സ്വീകരിക്കട്ടെയെന്നുമാണ് കുഴൽനാടന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |