SignIn
Kerala Kaumudi Online
Tuesday, 08 July 2025 4.02 AM IST

മറാഠ സംവരണം; പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിച്ച് സർക്കാർ, സമരം അവസാനിപ്പിച്ചു

Increase Font Size Decrease Font Size Print Page
maratha-protest

മുംബയ്: സംവരണ ഓർഡിനൻസിന്റെ കരട് മഹാരാഷ്ട്ര സർക്കാർ പുറത്തുവിട്ടതിന് പിന്നാലെ കാലങ്ങളായി തുടരുന്ന മറാഠ സമരം അവസാനിപ്പിച്ചു. ഇതിന്റെ ഭാഗമായി നവി മുംബയിൽ പ്രതിഷേധക്കാർ ആഹ്ലാദ പ്രകടനങ്ങൾ നടത്തി. കരട് പുറത്തുവിട്ടതിനാൽ സമരം അവസാനിപ്പിക്കുന്നുവെന്ന് മറാഠ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ പറഞ്ഞു.

മറാഠക്കാർക്ക് സംവരണത്തിനായി പുതിയ നിയമം കൊണ്ടുവരികയാണ് സർക്കാർ. സംവരണം വേണമെന്നത് മറാഠാ സമുദായത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്. സംവരണം നൽകുന്നതിന് സർക്കാരുകൾ മുമ്പും നടപടി സ്വീകരിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഏക്‌നാഥ് ഷിൻഡെ സർക്കാരിനെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നത് മറാഠകളുടെ സംവരണ ആവശ്യമാണ്.

കൃഷിക്കാർ, മണ്ണിന്റെ മക്കൾ എന്നൊക്കെയാണ് മറാഠകളെ വിശേഷിപ്പിക്കുന്നത്. കൃഷി ഉപജീവനമായതിനാൽ ഇവർക്ക് ധാരാളം ഭൂമിയുണ്ട്. എന്നാൽ, കുറച്ച് കാലമായി കൃഷിത്തകർച്ച കാരണം സമുദായം വലിയ പ്രതിസന്ധി നേരിടുകയാണ്. സാമ്പത്തികമായി സമുദായം ഏറെ പിന്നാക്കാവസ്ഥയിലായതാണ് അടുത്തിടെ പ്രതിഷേധത്തിന് ചൂടു പിടിക്കാൻ കാരണമായത്. സംവരണം നടപ്പായാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ജോലി തുടങ്ങിയവയിലെല്ലാം ഇവർക്ക് പ്രാതിനിദ്ധ്യം കൂടും.

2016 ലാണ് മറാഠ സംവരണ പ്രശ്നം വീണ്ടും കത്താൻ തുടങ്ങിയത്. കൊപാർഡി ഗ്രാമത്തിൽ കൗമാരക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംഭാജി നഗറിൽ (ഔറംഗബാദ്) മറാഠകൾ വൻ റാലി സംഘടിപ്പിച്ചു. കറുത്ത വസ്ത്രം ധരിച്ച് നടത്തിയ മൗനറാലിക്ക് ശേഷം നേതാക്കൻമാർ ഒരു നിവേദനം കലക്ടർക്കു നൽകി. കൊപാർഡി കൊലപാതകത്തിലെ കുറ്റവാളികളെ പിടികൂടുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് കർഷകർക്ക് ഉയർന്ന വേതനം ഉറപ്പുവരുത്തുക, കർഷകരുടെ കടം എഴുതിത്തള്ളുക, മറാഠ സംവരണം ഏർപ്പെടുത്തുക എന്നിവയായിരുന്നു നിവേദനത്തിലെ ആവശ്യങ്ങൾ. മറാഠ ക്രാന്തി മോർച്ച (എംകെഎം) ഇതേ രീതിയിൽ വിവിധ ജില്ലകളിലായി 58 റാലികൾ സംഘടിപ്പിച്ചു. മറാഠ സംവരണം എന്ന ആവശ്യം അതോടെ വീണ്ടും ശക്തമായി. പലയിടത്തും സമരങ്ങളുമുണ്ടായി.

സംസ്ഥാന വ്യാപകമായി ഉയർന്ന പ്രക്ഷോപത്തെ തുടർന്ന് 2018ൽ സംസ്ഥാന സർക്കാർ സംവരണം പ്രഖ്യാപിച്ചെങ്കിലും സുപ്രീം കോടതി ഇത് റദ്ദാക്കി. മറാഠ സമുദായം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരല്ലെന്നും സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും 2021 മേയിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചു. 2023 ഏപ്രിലിൽ പുനഃ പരിശോധനാ ഹർജി നൽകിയതും കോടതി തള്ളിയിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, MARATHA PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.