കൊച്ചി: കോളേജ് വളപ്പിൽ വിജയിച്ച മില്ലറ്റ് കൃഷി സമീപ പ്രദേശങ്ങളിൽ വ്യാപിപ്പിച്ച് വീട്ടമ്മമാർക്ക് ജീവിതമാർഗ്ഗം ഒരുക്കാൻ ഒരുകൂട്ടം വിദ്യാർത്ഥികൾ. തൃക്കാക്കര ഭാരതമാതാ കോളേജിലെ ചുണക്കുട്ടികളാണിവർ.
ഈ വെള്ളയാഴ്ച തുടങ്ങുന്ന ഭാരതിയോൺ ദേശീയ സമ്മേളനത്തിൽ അവതരിപ്പിക്കാൻ സോഷ്യൽ വർക്ക് വകുപ്പിലെ രണ്ടാംവർഷ വിദ്യാർത്ഥികളാണ് കൃഷിയിറക്കിയത്. നവംബർ ആദ്യം തിന, കുതിരവാലി, മണിച്ചോളം എന്നിവയുടെ വിത്തിട്ടു. ഒന്നരസെന്റിലെ വിള കൊയ്യാൻ പാകമായി നിൽക്കുന്നു.
കോളേജിന് സമീപത്തെ കോളനികളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് കൃഷി വ്യാപിപ്പിക്കും. ഇതിന് കൃഷി വകുപ്പിന്റെ സഹായം തേടും. കോളേജിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കി വിത്ത് കുറഞ്ഞ നിരക്കിൽ നൽകും. കൃഷിക്ക് ചെറിയ സ്ഥലം മതിയെന്നതാണ് മില്ലറ്റ് കൃഷിയുടെ മെച്ചം. ചെലവും കുറവ്. കോളേജിൽ ഒന്നര സെന്റിലെ മില്ലറ്റ് കൃഷിക്ക് ചെലവായത് 4,000രൂപ മാത്രം.
2017ൽ കരനെൽ, 2018ൽ ചോളം, 2019ൽ കരിമ്പ് എന്നിവ കോളേജിൽ കൃഷി ചെയ്തിരുന്നു. അതെല്ലാം പഠനാവശ്യം കഴിഞ്ഞതോടെ അവസാനിപ്പിച്ചു.
മില്ലറ്റിന് ഗുണമേറെ
ജീവിതശൈലീരോഗങ്ങളും കൊഴുപ്പ് കൂടിയ ഭക്ഷണവും ഭീഷണിയായപ്പോഴാണ് മലയാളികൾ മില്ലറ്റ് തേടിയിറങ്ങിയത്
ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകൾ അടങ്ങിയ നാരുള്ള ഭക്ഷണം
രക്തത്തിൽ പഞ്ചസാരയുടെ അളവും ശരീരഭാരവും കുറയ്ക്കാൻ ഉത്തമം. ഹൃദയത്തിനും നല്ലത്
ആമസോണിലും ഫ്ലിപ്പ്കാർട്ടിലുമൊക്കെ ബുക്കു ചെയ്ത് ഉയർന്ന വിലയ്ക്കാണ് കൂടുതൽ പേരും വാങ്ങുന്നത്
പായ്ക്കറ്റുകളിൽ കിട്ടുന്ന വിവിധ ഇനങ്ങൾ ഒരുമിച്ച് പൊടിച്ച് പലഹാരങ്ങളുണ്ടാക്കാം. പൊടിക്കാതെ കഞ്ഞിവയ്ക്കാം
കൃഷി പഠിപ്പിച്ച് പ്രമീള
കോളേജിലെ സോഷ്യൽ വർക്ക് വിഭാഗവുമായി സഹകരിച്ചു പ്രവർത്തിക്കുന്ന തിരുവനന്തപുരം സ്വദേശി ട്രാൻസ്‌വുമൺ പ്രമീളയാണ് 30 വിദ്യാർത്ഥികൾക്ക് മില്ലറ്റ് കൃഷി പഠിപ്പിച്ചത്. കൊവിഡ് കാലത്ത് ജീവിക്കാൻ മറ്റ് വഴികളില്ലാതെ മില്ലറ്റ് കൃഷിക്കിറങ്ങിയതാണ് പ്രമീള. അത് വിജയിക്കുകയും ചെയ്തു. പുല്ലു വർഗ്ഗം ചെടികളാണ്. ആട്ടിൻകാഷ്ഠം, പിണ്ണാക്ക്, ചകിരിച്ചോറ് എന്നിവയുടെ മിശ്രിതമാണ് വളം. ദിവസവും നനയ്ക്കണം. മൂന്നു മാസമാണ് വിളവെടുപ്പിന് വേണ്ടത്.
കുട്ടികളിൽ നിന്നുയർന്ന ആശയത്തിന് പൂർണമനസോടെ ഞങ്ങൾ ഒപ്പം നിൽക്കുകയായിരുന്നു
ഡോ. ഷീന രാജൻ ഫിലിപ്പ്
വകുപ്പ് മേധാവി
തുടക്കത്തിൽ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ അഭിമാനം തോന്നുന്നു
റിഹാം ഹൈദർ അലി
വിദ്യാർത്ഥി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |